തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയ ചര്‍ച്ചകള്‍ ഈ മാസം പകുതിയോടെ ആരംഭിക്കാൻ എൽഡിഎഫ് തീരുമാനം. പിണറായി വിജയൻ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കും. കഴിഞ്ഞ തവണത്തേതുപോലെ സ്ഥാനാർഥികൾക്ക് രണ്ട് ടേം വ്യവസ്ഥ കർശനമാക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി വിശദമായി വിലയിരുത്താൻ ഇടതുമുന്നണി യോഗം വെള്ളിയാഴ്ച ചേരും. നിയമസഭയിൽ 71 എന്ന മാജിക് നമ്പർ കടക്കുക. അതിനപ്പുറം എൽഡിഎഫ് നേതാക്കൾക്ക് മുന്നിൽ മറ്റൊരു അജണ്ടയും ഈ ഏപ്രിൽ അവസാനം വരെയില്ല. തെരഞ്ഞെടുപ്പ് ആയില്ലങ്കിലും ചര്‍ച്ചയാകുന്ന വിഷയങ്ങൾ ഓരോ ദിവസവും മാറിമാറി വരികയാണ്.
മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന കേന്ദ്ര വിരുദ്ധ സത്യാഗ്രഹത്തോടെ പ്രചരണ മേഖല കൂടുതൽ സജീവമാകും. സ്വർണപ്പാളി വിവാദം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്ന ബോധ്യമുള്ളപ്പോഴും പരസ്യമായി പറയാൻ സിപിഎം തയ്യാറായിട്ടില്ല. ഗൃഹസന്ദർശന പരിപാടിയിലൂടെ വിവാദങ്ങളെ മറികടക്കാം എന്നാണ് സിപിഎമ്മിന്റെ വിശ്വാസം.





























