പാലാ : ക്രൈസ്തവ സഭയുടെ പിന്തുണ ഇത്തവണ എല്‍ഡിഎഫിന് ഉണ്ടാകുമെന്ന് പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ മാണി വ്യക്തമാക്കി. ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉൾപ്പെടെ ക്രൈസ്തവ സഭ ഉന്നയിച്ച വിഷയങ്ങളിൽ എൽഡിഎഫ് സർക്കാർ നടപടിയെടുത്തെന്നും സഭയെ ചേർത്തുപിടിച്ചാണ് മുന്നോട്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സമുദായങ്ങളെയും, പ്രത്യേകിച്ച് ന്യൂനപക്ഷമായ ക്രൈസ്തവ സഭകളെയും ഇടതുസർക്കാർ ചേർത്തുപിടിച്ചിട്ടുണ്ട്. ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയത് ഇതിന് ഉദാഹരണമാണ്. യുഡിഎഫ് ഭരണകാലത്ത് ഇത്തരം കാര്യങ്ങൾ ചെയ്യാനോ കമ്മീഷൻ കൊണ്ടുവരാനോ തയ്യാറായില്ലെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ക്രൈസ്തവ സമൂഹം ഇടതുപക്ഷത്തോടൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്‍ഫാം പോലുള്ള സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങളും സർക്കാർ പരിഗണിച്ചു നടപ്പാക്കിയതായി ജോസ് കെ മാണി അറിയിച്ചു.
ജോസഫ് വിഭാഗത്തെയും ജോസ് കെ മാണി വിമർശിച്ചു. പ്രതിപക്ഷമെന്ന നിലയിൽ കൂടുതൽ ഇടപെടാൻ അവസരം ലഭിച്ചിട്ടും കഴിഞ്ഞ അഞ്ചുവർഷം ജോസഫ് വിഭാഗം ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിനെ പ്രതിസന്ധിയിലാക്കാതെ ഇത്തരം വിഷയങ്ങളിൽ പരിഹാരം കണ്ടെത്താൻ ശ്രമിച്ചതായും ജോസ് കെ മാണി പറഞ്ഞു. വടക്കേ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുകയാണെന്നും ജോസ് കെ മാണി പറഞ്ഞു. വിശുദ്ധ വാരത്തിൽ എഞ്ചിനീയറിങ് പരീക്ഷ വെച്ചത് ഇതിന് ഉദാഹരണമാണ്. അൽപമെങ്കിലും ന്യൂനപക്ഷ സ്നേഹമുണ്ടായിരുന്നെങ്കിൽ കേന്ദ്രസർക്കാർ ഇത് മാറ്റിവെക്കുമായിരുന്നു. ഛത്തീസ്ഗഡിൽ അടക്കം ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണങ്ങൾ ഇപ്പോഴും നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.





























