തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ ‘വന്ദേമാതരം’ മുഴുവനായി പാടണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വന്ദേമാതരം മതനിരപേക്ഷതയ്ക്ക് ചേരുന്നതല്ല. ആദ്യത്തെ ഈരടികൾ ചൊല്ലുന്നത് തെറ്റില്ല. മുഴുവൻ ചൊല്ലുന്നത് ആർഎസ്എസ്സിന് കീഴ്‌പ്പെടുന്ന രീതിയാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ‘ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്. മന്ദേമാതരം അതേ രീതിയിൽ ചൊല്ലരുതെന്ന് കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലി തന്നെ തീരുമാനിച്ചതാണ്. ആദ്യത്തെ ഈരടികൾ ചൊല്ലുന്നത് തെറ്റില്ല. അങ്ങനെ ചൊല്ലിയാൽ മതിയെന്നും തീരുമാനമുണ്ട്. ആ നയം ഡോ. രാജേന്ദ്രപ്രസാദാണ് അത് പ്രഖ്യാപിച്ചത്. നെഹ്‌റുവിന്റെ നയമായിരുന്നു അത്.
കോൺഗ്രസിന്റെ നയവും അതുതന്നെയായിരുന്നു. എന്നാൽ ഈ സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ വന്ദേമാതരം മുഴുവനായി ചൊല്ലി. അങ്ങനെ ചൊല്ലുന്നത് ആർഎസ്എസ്സിന്റെ അജണ്ടയാണ്. അതിനെതിരേ വ്യാപക വിമർശനവും ഉയർന്നു. അതുനിലനിൽക്കെയാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്. സ്വതന്ത്ര്യദിനാഘോഷത്തിന് ദേശീയഗാനവും വന്ദേമാതരവും മുഴുവനായിട്ടും ചൊല്ലണമെന്നാണ് തീരുമാനം. എന്നാൽ അത് നമ്മുടെ രാജ്യം അംഗീകരിച്ച കാര്യമല്ല, ആർഎസ്എസ്സിന്റെ നയമാണ്. അടിയന്തരമായി ഇക്കാര്യം തിരുത്താൻ സർക്കാർ തയ്യാറാവണം. ആദ്യത്തെ ഈരടി ചൊല്ലി ബാക്കി ദേശീയഗാനം ആലപിക്കുന്നതാണ് ഉചിതം’- പിണറായി പറഞ്ഞു.




























