കോഴിക്കോട് : ഇനി ലീഗിൽ നിന്ന് നീതി കിട്ടുമെന്ന് കരുതുന്നില്ലെന്ന് പുറത്താക്കപ്പെട്ട ഹരിത സംസ്ഥാന സെക്രട്ടറി മിന ജലീൽ. അടഞ്ഞ അധ്യായമെന്നാണ് ഈ വിഷയത്തെ കുറിച്ച് ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി.എം.എ സലാം വ്യക്തമാക്കിയത്. ലീഗിലും പോഷക സംഘടനകളിലും കൂടുതൽ വനിതകൾ വന്നാൽ മാത്രമേ സ്ത്രീവിരുദ്ധത സമീപനം ഒഴിവാക്കാനാകൂ എന്നും മിനാ ജലീൽ പറഞ്ഞു.
പാർട്ടിയിൽ നിന്ന് ഇനി നീതി കിട്ടുമെന്ന് കരുതുന്നില്ല. ലീഗ് പൂർണമായും കയ്യൊഴിഞ്ഞിരിക്കുകയാണ്. ഹരിത ഉയര്‍ത്തിയ വിഷയം അടഞ്ഞ അധ്യായമെന്ന് പി.എം.എ സലാം വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി പ്രതീക്ഷയില്ല. എം.എസ്.എഫ് കൂടുതല്‍ പക്വത ആർജിക്കേണ്ടതുണ്ട്. കൂടുൽ വനിതകൾ വരണം. ഇത് മാത്രമാണ് സ്ത്രീവിരുദ്ധത സമീപനം കുറയാനുള്ള പ്രതിവിധി.
പാർട്ടിക്ക് വീഴ്ച പറ്റി എന്ന് പറഞ്ഞ് എം.എസ്.എഫിലടക്കം നിരവധി പേർ ഒപ്പം നിൽകുന്നു. കൂടുതൽ എം.എസ്.എഫുകാർ രാജി വെച്ചേക്കും. നേതാക്കൾക്ക് നിലനിൽപ്പാണ് പ്രധാനം. ഹരിതക്കൊപ്പമാണെന്ന് സ്വകാര്യമായി നിരവധി നേതാക്കൾ പറഞ്ഞു. എന്നാൽ ഇവർക്ക് പുറത്ത് പറയാൻ മടിയാണെന്നും മിന ജലീൽ പറഞ്ഞു.