തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ പ്രതിരോധത്തിലായ ഇടതുമുന്നണി കേന്ദ്ര സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക്. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ഇടതുമുന്നണി പ്രഖ്യാപിച്ച പ്രതിരോധ സമരം തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും നടക്കും. സമരത്തിൽ മന്ത്രിമാർ പങ്കെടുക്കില്ല.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിന്റെ അഭിമാന വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള നീക്കം എന്നാരോപിച്ചാണ് ജനകീയ പ്രതിരോധം തീർക്കുന്നത്. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ആരോപണങ്ങള്‍ സത്യവിരുദ്ധമാണെന്ന് വ്യക്തമായിട്ടും കോണ്‍ഗ്രസും ബിജെപിയും ഒത്തുചേര്‍ന്ന് നിരന്തരം പ്രചരണം അഴിച്ചുവിടുകയാണന്നാണ് ഇടതുമുന്നണി വിമർശനം.
ഇഡി അടക്കമുള്ള ഏജന്‍സികള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇതിന് കൂട്ടുനില്‍ക്കുകയാണെന്നാണ് ആരോപണം. ഇതിനെ തുടർന്നാണ് സിഎജിക്കെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്ത് വന്നത്. മന്ത്രിമാരെ ഉൾപ്പെടെ സമരത്തിന് ഇറക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് അതു വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ബൂത്തുകളില്‍ നടക്കുന്ന പ്രതിരോധത്തില്‍ 25 ലക്ഷം പേര്‍ അണിനിരക്കും. വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതാക്കള്‍ ജനകീയ പ്രതിരോധത്തില്‍ പങ്കെടുക്കും. ആരോഗ്യ കാരണത്താൽ അവധിയെടുത്ത കോടിയേരി ബാലകൃഷ്ണൻ സമരത്തിന് ഉണ്ടാവില്ല.