കോന്നി : ജനവാസ മേഖലയില്‍ നിന്ന് പുലി കാടുകയറാത്തത് ജനങ്ങളെ ഭീതിയിലാക്കുന്നു. ദിവസങ്ങൾക്കുള്ളിൽ തന്നെ കലഞ്ഞൂർ കുടപ്പാറയിലും കൂടൽ ഇഞ്ചപാറയിലും മുറിഞ്ഞകല്ലിലും പുലിയുടെ സാന്നിധ്യം ഉണ്ടായതിന് തൊട്ടു പിന്നാലെ മുറിഞ്ഞകൽ കല്ലുവിളയിലും പുലിയെ കണ്ടതോടെ ജനങ്ങളുടെ ഭീതി വർധിക്കുകയാണ്.മുറിഞ്ഞകൽ കല്ലുവിള വിളയിൽ വീട്ടിൽ ജഗന്നാഥന്റെ വീടിന് സമീപത്തായാണ് പുലി കഴിഞ്ഞ ദിവസം രാത്രിയിൽ എത്തിയത്. നായ്ക്കളുടെ കുര കേട്ട് പുറത്തിറങ്ങി നോക്കിയ വീട്ടുകാർ പുലി ഓടി മറയുന്നതാണ് കണ്ടത്. തുടർന്ന് വീട്ടുകാർ വനപാലകരെ വിവരം ധരിപ്പിച്ചതിനെ തുടർന്ന് പാടം ഫോറെസ്റ്റ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു.
ഇതിന് രണ്ട് ദിവസം മുൻപാണ് മുറിഞ്ഞകല്ലിലെ വീടിന്റെ സി സി റ്റി വി ദൃശ്യങ്ങളിൽ പുലിയുടേത് എന്ന് കരുതുന്ന ദൃശ്യങ്ങൾ ലഭിച്ചത്.വീടിന് മുന്നിലെ റോഡിലൂടെ പുലി നടന്ന് പോകുന്ന ദൃശ്യങ്ങൾ ആണ് ലഭിച്ചത്.ഇതിന് മുൻപുള്ള ദിവസം സമീപ പ്രദേശമായ ഇഞ്ചപ്പാറയിൽ പുലി ആടിനെ കൊന്നിരുന്നു.ഇതിന് മുൻപ് കലഞ്ഞൂർ കുടപ്പാറയിലും പുലി ആടിനെ കൊന്നിരുന്നു.പാടം ഫോറെസ്റ്റേഷൻ പരിധിയിൽ പുലിയുടെ തുടർച്ചയായ സാന്നിധ്യം ഉണ്ടായതോടെ പ്രദേശത്ത് കൂട് സ്ഥാപിക്കുന്നതിനായി വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി തേടിയിട്ടുണ്ട്.
കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ രാജഗിരി, പാടം, അതിരുങ്കൽ, പോത്ത്പാറ,രത്നഗിരി, കുളത്തുമൺ തുടങ്ങി പല പ്രദേശങ്ങളിലും മുൻപ് പല തവണ പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്.കാട് കയറി കിടക്കുന്ന റബ്ബർ തോട്ടങ്ങൾ അടക്കം ഉള്ള പറമ്പുകൾ പുലിയുടെ സാന്നിധ്യം വർധിപ്പിക്കുന്നു എന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്. നിലയിൽ പുലിയെ അവസാനമായി കണ്ട കല്ലുവിള ഭാഗത്ത് കൂടും ക്യാമറ ട്രാപ്പും സ്ഥാപിക്കണം എന്ന ജനങ്ങളുടെ ആവശ്യവും ശക്തമാണ്.





























