കോന്നി : കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചീഫ് വൈൽഡ് ലൈഫ് വാർഡന് വനം വകുപ്പ് അധികൃതർ റിപ്പോർട്ട് നൽകി. നാഷണൽ ടൈഗർ കോൺസർവ്വേഷൻ കമ്മറ്റി രൂപീകരിച്ച് യോഗം ചേർന്നതിന് ശേഷമാണ് റിപ്പോർട്ട് നൽകിയത്. കേന്ദ്ര സംഘടനയായ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിയമം അനുസരിച്ച് മാത്രമേ കടുവ, പുലി തുടങ്ങിയ മാർജാര വർഗ്ഗത്തിൽ പെട്ട ജീവികളെ കൂട് സ്ഥാപിച്ച് പിടികൂടുവാൻ കഴിയൂ എന്നതിനാലാണ് വനം വകുപ്പ് ഈ നടപടിയിലേക്ക് കടന്നത്.
ചീഫ് ഫോറെസ്റ്റ് കോൺസർവേറ്റർ ആണ് പുലിയെ കൂട് വെച്ച് പിടിക്കുന്നതിനുള്ള അനുമതി നൽകേണ്ടത്.ഈ അനുമതി ലഭിക്കുന്ന മുറയ്ക്ക് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടുവാൻ ഉള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ കല്ലുവിള, കാരക്കകുഴി, ഇഞ്ചപ്പാറ, കുടപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കാരക്കകുഴി, പാക്കണ്ടം തുടങ്ങിയ പ്രദേശങ്ങളിൽ വനം വകുപ്പ് അഞ്ച് ക്യാമറകൾ സ്ഥാപിച്ചിരുന്നു.എന്നാൽ പിന്നീട് ക്യാമറകൾ പരിശോധിച്ചപ്പോഴും പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചില്ല.
എന്നാൽ കല്ലുവിളയിൽ പുലി നടന്നുപോകുന്ന സി സി റ്റി വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. നടുവത്തുമൂഴി ഫോറെസ്റ്റ് റേഞ്ചിന്റെ അധീനതയിൽ പാടം ഫോറെസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ വരുന്നതാണ് പുലിയെ കണ്ട ഭാഗം. കലഞ്ഞൂർ കുടപ്പാറയിൽ ആണ് ആദ്യം പുലി ഇറങ്ങി ആടിനെ പിടിക്കുന്നത്. പിന്നീട് ഇഞ്ചപ്പാറയിലും ആടിനെ പിടിച്ചു.കുടപ്പാറയിൽ ഇറങ്ങി ആടിനെ പിടികൂടിയ പുലിയെ ടാപ്പിംഗ് തൊഴിലാളികൾ കാണുകയും ചെയ്തു. തുടർന്ന് പല സ്ഥലങ്ങളിലും പുലിയെ കണ്ടതിനെ തുടർന്ന് വലിയ ഭീതിയിൽ ആണ് ജനങ്ങൾ ഇപ്പോൾ. പകൽ സമയങ്ങളിൽ പോലും ആളുകൾ പുറത്ത് ഇറങ്ങി നടക്കാത്ത അവസ്ഥയും നിലവിലുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിച്ചാൽ ഉടൻ കൂട് സ്ഥാപിക്കുവാൻ ഉള്ള ഒരുക്കത്തിൽ ആണ് വനം വകുപ്പ് അധികൃതർ.