തിരുവനന്തപുരം : ഓണക്കച്ചവടത്തിൽ തങ്ങളുടെ പ്രത്യേകയിനം ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കാൻ ബാറുടമകൾക്ക് പാരിതോഷികങ്ങൾ വാഗ്ദാനംചെയ്ത് മദ്യക്കമ്പനികൾ. കോവിഡിന്റെ പശ്ചാത്തലത്തിൽ കുപ്പിയോടെ മദ്യം വിൽക്കാൻ ബാറുകൾക്ക് അനുമതി നൽകിയതു മുതലെടുത്താണിത്. മദ്യംവിറ്റാൽ ബാറുടമയ്ക്ക് സ്വർണനാണയം ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് വാഗ്ദാനം. വിൽപ്പന കൂടുന്നതനുസരിച്ച് പാരിതോഷികങ്ങളുടെ എണ്ണവും കൂടും.
കുപ്പിയോടെ മദ്യംവിൽക്കാനുള്ള അനുമതി ബിവറേജസ്, കൺസ്യൂമർ ഫെഡ് ഷോപ്പുകൾക്കു മാത്രമുണ്ടായിരുന്നപ്പോൾ മദ്യക്കമ്പനികൾക്ക് ഇത്തരം ഇടപെടലുകൾക്ക് അവസരമുണ്ടായിരുന്നില്ല. ഇത് ഒരുപരിധിവരെ ബിവറേജസ് കോർപ്പറേഷൻ നിയന്ത്രിച്ചിരുന്നു. ഇത്തരം ക്രമക്കേട് കണ്ടെത്താൻ ബിവറേജസിന് വിജിലൻസ് സ്‌ക്വാഡുണ്ട്. പുതിയ ക്രമീകരണത്തിൽ ചില്ലറ മദ്യവിൽപ്പനയുടെ 70 ശതമാനവും ബാറുകളിലൂടെയായി. ഇതാണ് മദ്യക്കമ്പനികൾക്ക് ഇടപെടാൻ അവസരം നൽകിയത്.
ബാറുകളിൽ ഏത് മദ്യം വിൽക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം ഉടമയ്ക്കുണ്ട്. ഇവിടെയാണ് മദ്യക്കമ്പനികളുടെ ഇടപെടൽ. ബെവ്ക്യൂ ടോക്കൺവഴി ബുക്കുചെയ്യുന്നവർക്കു മാത്രമേ മദ്യം നൽകാവൂ എന്നാണു നിബന്ധന. ബിവറേജസ്, കൺസ്യൂമർഫെഡ് ഷോപ്പുകളിൽ ഇതു പാലിക്കുമ്പോൾ നല്ലൊരു ശതമാനം ബാറുകളിലും ടോക്കണില്ലാതെ മദ്യം നൽകുന്നുണ്ട്. പൊതുമേഖലയിൽ 306 വിൽപ്പന കേന്ദ്രങ്ങളുള്ളപ്പോൾ 570 ബാറുകൾക്കാണ് മദ്യവിൽപ്പനയ്ക്ക് അനുമതിയുള്ളത്. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഭാഗമായ ബാറുകൾ ഒഴികെയുള്ളവ കുപ്പിയോടെ മദ്യം വിൽക്കുന്നുണ്ട്.