കോന്നി: തണ്ണിത്തോട്ടില്‍ എക്സൈസ് ഷാഡോ സംഘം ‘ഓപ്പറേഷൻ തണ്ടർ’ ന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വില്പനയ്ക്കായി സൂക്ഷിച്ച മദ്യശേഖരം പിടികൂടി. പുലര്‍ച്ചെ മുതൽ തണ്ണിത്തോട്, തേക്കുതോട് ഭാഗങ്ങളിൽ നടത്തിവന്ന രഹസ്യ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. ഡ്രൈഡേയിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്നതാണ് മദ്യമെന്നാണ് നിഗമനം. തേക്കുതോട് താഴെ പറക്കുളം കലേഷ് ഭവനത്തിൽ സുരേഷ് കുമാറിന്റെ വീട്ടിൽ നിന്നാണ് കോന്നി റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.രാജുവും സംഘവും ചേർന്ന് നടത്തിയ പരിശോധനയില്‍ 24 കുപ്പി മദ്യം കണ്ടെടുത്തത്. എക്സൈസ് സംഘത്തെ കണ്ടതോടെ സുരേഷ് കുമാർ മദ്യം ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അബ്കാരി കേസെടുത്ത് അന്വേഷണം ആരംഭിച്ചുണ്ടെന്നും എക്സൈസ് അറിയിച്ചു.
പരിശോധനയിൽ പ്രിവന്‍റിവ് ഓഫീസർമാരായ ഡി.അജയകുമാർ, ഷാജി ജോർജ്, സിവിൽ എക്സൈസ് ഓഫിസർമാരായ എ.ഷെഹിൻ, ആർ.ബാബു, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുബ്ബലക്ഷ്മി ജയറാം എന്നിവർ പങ്കെടുത്തു. കോന്നി റേഞ്ച് പരിധിയിൽ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി വ്യാപക പരിശോധന നടന്നുവരികയാണ്. ഇതുവരെ മുപ്പതിലധികം പേർക്കെതിരെ കോന്നിയിൽ മാത്രം കേസെടുത്തു. ലഹരിക്കടത്തുകാരെപ്പറ്റി രഹസ്യ വിവരം നൽകുന്നതിൽ പൊതുജനങ്ങൾ നന്നായി സഹകരിക്കുന്നുണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.






























