കോഴിക്കോട്: റെയില്‍വെയുടെ മലയാളി ബാസ്‌കറ്റ് ബോള്‍ താരം ലിതാര തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബിഹാറില്‍ നിന്നുള്ള അന്വേഷണ സംഘം കോഴിക്കോട്ടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. കോച്ചിന് എതിരായ ആരോപണത്തില്‍ വീട്ടുകാര്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ബീഹാര്‍ പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പറഞ്ഞു.
ബിഹാര്‍ രാജ്നഗര്‍ പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരാണ് കോഴിക്കോട് വട്ടോളിയിലെ വീട്ടില്‍ എത്തി മൊഴിയെടുത്തത്. ഏപ്രില്‍ 26 നാണ് ലിതാരയെ പാറ്റ്‌നയില്‍ തന്റെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാസ്‌കറ്റ് ബോള്‍ കോച്ച് രവി സിങ് മാനസികമായി നിരന്തരം പീഡിപ്പിച്ചുവെന്ന് ലിതാരയുടെ മരണത്തിന് പിന്നാലെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ലിതാരയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കോച്ച് രവി സിങ് ഒളിവില്‍ ആണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തില്‍ പരിശീലകന്റെ മൊഴിയും ലിതാരയുടെ കൂട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തണം. വിശദമായ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കുമെന്നും രാജീവ് നഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശംഭു സിങ് വ്യക്തമാക്കി.
നിരന്തരം വിളിച്ചിട്ടും ലിതാര ഫോണെടുക്കാതിരുന്ന സാഹചര്യത്തില്‍, ഏപ്രില്‍ 26 ന് വീട്ടുകാര്‍ പാറ്റ്‌നയില്‍ ലിതാര താമസിച്ച ഫ്‌ളാറ്റിന്റെ ഉടമയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഇദ്ദേഹം സ്ഥലത്തെത്തിയപ്പോള്‍ ഫ്‌ളാറ്റ് ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. ഫ്‌ളാറ്റുടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോളാണ് ലീതാരയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പോലീസ് പരിശോധനയില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. കുറ്റ്യാടി വട്ടോളി സ്വദേശി കരുണന്റെ മകളായ ലിതാര പാട്‌ന ദാനാപൂരിലെ ഡിആര്‍എം ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്നു.
ലിതാരയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തയച്ചിരുന്നു. ലിതാര ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതായി കത്തില്‍ വ്യക്തമാക്കിയിരുന്നു. ലിതാരയുടെ മരണത്തില്‍ കോച്ചിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലിതാരയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രി കത്തയച്ചത്.
ഒന്നര വര്‍ഷം മുമ്പാണ് ലിതാരയ്ക്ക് ബിഹാറിലെ പട്നയില്‍ റെയില്‍വേയില്‍ ജോലി ലഭിക്കുന്നത്. അന്നത്തെ കോച്ചുമായി ലിതാരയ്ക്ക് വിവാഹം ആലോചിച്ചിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്ന് വെച്ചു. ഇതിനുശേഷം മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്ന ലിതാര കൗണ്‍സിലിങിന് വിധേയയാവുകയും ചെയ്തിരുന്നു. പഴയ കോച്ചുമായുള്ള ഈ ബന്ധത്തിന്റെ പേരില്‍ ലിതാരയെ പുതിയ കോച്ച് നിരന്തരം ശല്യം ചെയ്യുകയായിരുന്നു എന്നും ആരോപണം ഉണ്ട്.
ഇരുപത്തിരണ്ടുകാരിയായ ലിതാരയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. കോച്ച് രവി സിങ് നിരന്തരം ശല്യം ചെയ്തിരുന്നതായി ലിതാര വീട്ടുകാരോട് പറഞ്ഞിരുന്നു. ഇതിനിടയിലാണ് ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ ലിതാരയെ കണ്ടെത്തിയത്. കൊല്‍ക്കത്തയിലെ മത്സരത്തിനിടെ കോച്ച് കൈയില്‍ കയറി പിടിച്ചതായി ലിതാര സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ലിതാരയെ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല.
ലിതാരയുടെ മരണവിവരം അറിഞ്ഞ ബന്ധുക്കള്‍ പട്‌നയില്‍ എത്തുന്നതിന് മുന്‍പ്പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ചെയ്തത്. മരണത്തിലെ ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് കുടുബം കേരള മുഖ്യമന്ത്രിക്കും പട്‌ന പോലീസിനും പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ ഒരു പുരോഗതിയും ഇല്ലെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
കടക്കെണിയിലാക്കി ഞങ്ങളുടെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് പിതാവ് പറയുന്നത്. ലിതാരയുടെ സഹോദരിയും ഇതേ കാര്യം തന്നെയാണ് ആവര്‍ത്തിക്കുന്നത്. കോച്ച് ശല്യം ചെയ്യുന്ന കാര്യം ലിതാര വീട്ടുകാരോട് സൂചിപ്പിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ലിതാരയോട് ഒറ്റയ്ക്ക് കോര്‍ട്ടില്‍ പരിശീലനത്തിന് എത്താന്‍ കോച്ച് നിര്‍ബന്ധിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.