ന്യൂഡൽഹി: ബിഹാർ തിരഞ്ഞെടുപ്പു ചൂടിലേക്ക് അടുക്കുമ്പോൾ എൻഡിഎ സഖ്യത്തിനുള്ളിലെ ഒളിപ്പോരുകൾ മറനീക്കി പുറത്തുവരുന്നു. ഇവിടെ സഖ്യത്തിന്റെ മുഖമായ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ എൻഡിഎ സഖ്യകക്ഷിയായ എൽജെപി നേതാവ് ചിരാഗ് പാസ്വാൻ വിമർശനം ആവർത്തിക്കുന്നതും അതിൽ ബിജെപി നേതൃത്വം പുലർത്തുന്ന മൗനവുമാണ് പുതിയ രാഷ്ട്രീയച്ചർച്ച. ബിഹാറിലെ ക്രമസമാധാനനില തകർന്നെന്ന് സഖ്യത്തിന്റെ ഭാഗമായ ഒരു കേന്ദ്രമന്ത്രി നിരന്തരം കുറ്റപ്പെടുത്തുന്നത് രാഷ്ടീയ സമസ്യയായി തോന്നാമെങ്കിലും ദീർഘകാലമായി നിതീഷും ചിരാഗും തമ്മിൽ നിലനിൽക്കുന്ന ഭിന്നത അറിയുന്നവർക്കതിൽ അദ്‌ഭുതമില്ല. കഴിഞ്ഞദിവസം ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി സംസ്ഥാന രാഷ്ടീയത്തെപ്പറ്റി വിശദ ചർച്ച നടത്തിയശേഷമാണ് സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നെന്ന് ചിരാഗ് സാമൂഹികമാധ്യമങ്ങളിൽ ആരോപിച്ചത്.
ബിജെപി ചിരാഗിന് തുറന്ന പ്രോത്സാഹനം നൽകുന്നില്ലെങ്കിലും ബിജെപി-എൽജെപി അന്തർധാര സജീവമാണെന്ന് സൂചനയുണ്ട്. നിതീഷ് വിമർശനത്തിൽ ചിരാഗിന് തന്റേതായ രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്ക് കൂടുതൽ സീറ്റുലഭിക്കണമെന്ന പ്രഖ്യാപിത ലക്ഷ്യത്തിന് പുറമേ ജെഡിയുവിന്റെയും നിതീഷിന്റെയും ക്ഷീണവും ചിരാഗ് ലക്ഷ്യംവെക്കുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആരോഗ്യസ്ഥിതിയെ ലക്ഷ്യമിട്ട് ചിരാഗ് പലതവണ കടുത്ത വിമർശനം ഉയർത്തി. ബിഹാറിന്റെ താത്പര്യം സംരക്ഷിക്കുന്ന നേതാവ് എന്ന പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമവും ചിരാഗിന്റെ നീക്കത്തിലുണ്ട്.





























