ദോഹ: എൽഎൻജി പ്ലാന്റ് അടച്ചതുമായി ബന്ധപ്പെട്ട് വാഷിങ്ടൺ പോസ്റ്റ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി ഖത്തർ. ഊർജ ഉത്പാദനവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങളിൽ ആരുടെയും സ്വാധീനമില്ലെന്ന് ഖത്തർ വ്യക്തമാക്കി. ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫീസാണ് ഇതു സംബന്ധിച്ച് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. റാസ് ലഫാനിലെ എൽഎൻജി പ്ലാന്റ് അടച്ചത് ഇറാനുമായുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് എന്ന വാഷിങ്ടൺ പോസ്റ്റ് ആരോപണത്തിലാണ് ഖത്തർ മീഡിയ ഓഫീസ് ശക്തമായ ഭാഷയിൽ മറുപടി നൽകിയത്. ഊർജ ഉത്പാദനവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങൾ ഇറാന്റെ നേട്ടത്തിനോ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഗതിയെ സ്വാധീനിക്കാനോ ആയിരുന്നില്ല. ഇറാന്റെ ആക്രമണത്തിൽ നിന്ന് സ്വന്തം ഭൂപ്രദേശത്തെ പ്രതിരോധിക്കുന്ന വേളയിൽ ഇങ്ങനെയൊരു തീരുമാനമെടുത്തു എന്ന് പറയുന്നത് അവിശ്വസനീയമാണെന്നും മീഡിയ ഓഫീസ് വ്യക്തമാക്കി.
എൽ.എൻ.ജി പ്ലാന്റിലെ നാശനഷ്ടങ്ങളുടെ കണക്ക് പെരുപ്പിച്ചു കാട്ടിയെന്ന ആരോപണവും ഖത്തർ തള്ളി. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന കാരണത്താലാണ് എൽ.എൻ.ജി കരാറുകളിൽ ഫോഴ്‌സ് മെജുർ പ്രഖ്യാപിച്ചത്. നിലയങ്ങൾക്കു നേരെ മനുഷ്യ ജീവന് ഭീഷണിയാകുന്ന സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടെന്ന ഖത്തർ സൈന്യത്തിന്റെ വിലയിരുത്തലിനെ തുടർന്നാണ് ഈ തീരുമാനം കൈക്കൊണ്ടത്. വാണിജ്യ താത്പര്യങ്ങളേക്കാൾ സ്വന്തം ജനതയുടെ സുരക്ഷയ്ക്കാണ് രാജ്യം മുൻഗണന നൽകുന്നതെന്നും മീഡിയ ഓഫീസ് വ്യക്തമാക്കി.




























