വെമ്പായം: തിരുവനന്തപുരം വെമ്പായത്തെ ‘ഹാപ്പിലാൻഡ്’ അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് പൊട്ടിവീണ് വിനോദസഞ്ചാരികൾക്ക് പരിക്കേറ്റ സംഭവത്തിൽ പാർക്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി നാട്ടുകാർ. മാനേജ്‌മെന്റിന്റെ സുരക്ഷാവീഴ്ചയും നിരുത്തരവാദപരമായ സമീപനവുമാണ് അപകടത്തിന് കാരണമെന്ന് രക്ഷാപ്രവർത്തനത്തിനെത്തിയവരും നാട്ടുകാരും ആരോപിച്ചു. അവധിക്കാലമായതിനാൽ നിരവധി സന്ദർശകർ എത്തിയ സമയത്താണ് ഏകദേശം 20 അടിയോളം ഉയരമുള്ള റൈഡ് പൊട്ടിവീണത്. അപകടസമയത്ത് റൈഡിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ള 26 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്.
റൈഡ് പ്രവർത്തിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ കുലുങ്ങുകയും പെട്ടെന്ന് ഒരു വശത്തേക്ക് ചരിഞ്ഞ് താഴേക്ക് പതിക്കുകയുമായിരുന്നുവെന്ന് പരിക്കേറ്റ് ചികിത്സയിലുള്ളവർ പറഞ്ഞു. റൈഡ് താങ്ങിനിർത്തിയിരുന്ന കോൺക്രീറ്റ് ഭാഗം അടർന്നുമാറുകയും വെൽഡിങ്ങിലെ തകരാർ മൂലം ക്ലാമ്പുകൾ ഒടിയുകയും ചെയ്തതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടം സംഭവിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും പാർക്ക് അധികൃതർ ആരും പരിക്കേറ്റവരെ സഹായിക്കാനോ ആശുപത്രിയിലെത്തിക്കാനോ എത്തിയില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. പാർക്കിൽ ആംബുലൻസ് സൗകര്യം പോലും ലഭ്യമായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റവരെ പാർക്കിലെ ഒരു ഓമിനി വാനിലും മറ്റുള്ളവരെ മാലിന്യം കൊണ്ടുപോകുന്ന വണ്ടിയിലുമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഇവർ പറഞ്ഞു.






























