വയനാട് : പുൽപ്പള്ളി ദേവർഗദ്ധയിൽ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ. കന്നാരംപുഴയിൽ ആണ് വീണ്ടും കടുവാ സാന്നിധ്യം. കടുവാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട വണ്ടിക്കടവിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് വീണ്ടും കടുവയെ കണ്ടത്. ഇന്ന് രാവിലെ കന്നുകാലികളെ കഴുകാനായി കന്നാരം പുഴയിലേക്ക് പോയ പ്രദേശവാസിയാണ് കടുവയെ കണ്ടതായി പറയുന്നത്. ഇതേ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പരിശോധനയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. ഒന്നിൽ കൂടുതൽ കടുവകൾ ഉണ്ട് എന്നാണ് വിവരം.
പുൽപ്പള്ളിയുടെ പല ഭാഗത്തും കഴിഞ്ഞ ദിവസങ്ങളിലായി കടുവ സാന്നിധ്യം ഉണ്ടായിരുന്നു. ഇതോടെ ഭീതിയിലാണ് നാട്ടുകാർ. ദേവർഗദ്ധ ഉന്നതിയിൽ മാരൻ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട വണ്ടിക്കടവ് പ്രദേശത്തുനിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് വീണ്ടും കടുവയെ കണ്ടിരിക്കുന്നത്. നാലു കൂടുകൾ വനം വകുപ്പ് പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ക്യാമറ ട്രാപ്പുകളും നിരീക്ഷണവും നടക്കുന്നുണ്ട്. പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കടുവകളെ കർണാടക വനംവകുപ്പ് വയനാടിന്റെ അതിർത്തിയിൽ ഉപേക്ഷിക്കുന്നതായുള്ള ആരോപണവും ഉയരുകയാണ്.





























