ഡല്‍ഹി : ലോക്ക്ഡൗണിൽ പ്രതിസന്ധി അനുഭവിക്കുന്ന കുടിയേറ്റത്തൊഴിലാളികൾക്ക് ഭക്ഷണവും റേഷനുമെത്തിച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അധികൃതർ. താത്ക്കാലിക അഭയസ്ഥാനങ്ങളിൽ കഴിയുന്ന കുടിയേറ്റത്തൊഴിലാളികൾക്കാണ് ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ സിബിഐ അധികൃതർ ഭക്ഷണവും റോഷനും എത്തിച്ചു കൊടുത്തതെന്ന് സിബിഐ വക്താവ് അറിയിച്ചു. മറ്റ് സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. കുടിയേറ്റത്തൊഴിലാളികൾക്ക് മാത്രമല്ല ദരിദ്രരായ മറ്റ് ആളുകൾക്കും സഹായം ലഭ്യമാക്കുമെന്ന് സിബിഐ വക്താവ് ആർ. കെ ഗൗർ അറിയിച്ചു.
മറ്റ് സർക്കാർ ഏജൻസികളുമായി സഹകരിച്ച് പാവപ്പെട്ടവർക്കും താത്ക്കാലിക അഭയകേന്ദ്രങ്ങളിൽ കഴിയുന്ന കുടിയേറ്റത്തൊഴിലാളികൾക്കും ഭക്ഷണവും റേഷനും നൽകുന്നതിനുള്ള നടപടി ആരംഭിച്ചു. ലോക്ക്ഡൗൺ ആരംഭിച്ചതിനെ തുടർന്ന് മിക്കവർക്കും ജോലി നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. അതോടെ ലഭിച്ചു കൊണ്ടിരുന്ന വരുമാനം ഇല്ലാതായി. നിരവധി പേരാണ് വീടുകളിലേക്ക് തിരികെ പോകാൻ സാധിക്കാതെ അഭയകേന്ദ്രങ്ങളിൽ കഴിയുന്നതെന്ന് ആർ. കെ ഗൗർ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലായി 23000 അഭയകേന്ദ്രങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സ്ഥാപിച്ചിട്ടുണ്ട്. പല സർക്കാർ ഏജൻസികളും ഇവർക്ക് ആവശ്യമായ ഭക്ഷണവും അനുബന്ധ വസ്തുക്കളും ലഭ്യമാക്കുന്നുണ്ട്.