മുംബൈ : കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മൂന്നാഴ്ചത്തെ ‘അടച്ചിടൽ’ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധർ. ഇതുവഴി രാജ്യത്തിന് ഒമ്പതുലക്ഷം കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ബ്രിട്ടീഷ് ബ്രോക്കറേജ് സ്ഥാപനമായ ബാർക്ലേയ്‌സ് പറയുന്നു.
രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ നാലു ശതമാനം വരുമിത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്തെ എല്ലാപ്രവർത്തനങ്ങളും നിലച്ചു. ഉത്പാദനമേഖല പൂർണമായി സ്തംഭിച്ചു. ചരക്കുനീക്കം നടക്കുമെന്ന് പറയുന്നുണ്ടെങ്കിലും ട്രക്കുകൾ പലസ്ഥലത്തായി കെട്ടിക്കിടക്കുന്നു. ഈ സാഹചര്യത്തിൽ മിക്ക ഗവേഷണ ഏജൻസികളും ഇന്ത്യയുടെ വളർച്ചാ അനുമാനം വെട്ടിക്കുറച്ചു. 2021 സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തികവളർച്ച മുൻ അനുമാനത്തിൽനിന്ന് 1.7 ശതമാനം കുറവായിരിക്കുമെന്ന് ബാർക്ലേയ്‌സ് പറയുന്നു. 3.5 ശതമാനമായി ജി.ഡി.പി. വളർച്ച കുറയുമെന്നാണ് കമ്പനിയുടെ പുതിയ റിപ്പോർട്ട്.
റിസർവ് ബാങ്കിന്റെ പണവായ്പാനയ അവലോകന യോഗം അടുത്തയാഴ്ചയാണ് നടക്കുന്നത്. മാർച്ച് 30-നു തുടങ്ങി ഏപ്രിൽ മൂന്നുവരെയാണ് യോഗം. യോഗത്തിൽ അടിസ്ഥാന നിരക്ക് 0.65 ശതമാനംവരെ കുറച്ചേക്കുമെന്ന് ബാർക്ലേയ്‌സ് പറയുന്നു. ഈ വർഷം പലിശനിരക്കിൽ ആകെ ഒരു ശതമാനംവരെ കുറവുണ്ടായേക്കാമെന്നും ഏജൻസി പറഞ്ഞുവെക്കുന്നു.
കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ധനക്കമ്മി സർക്കാർ കണക്കുകളെ മറികടന്നേക്കും. പൊതുമേഖലാ ആസ്തിവിൽപ്പന നടപടികൾ പ്രതീക്ഷിച്ചപോലെ പൂർത്തിയാക്കാനാകില്ല. എയർ ഇന്ത്യയുടെയും ബി.പി.സി.എലിന്റെയും വിൽപ്പന നീട്ടിവെക്കാൻ സർക്കാർ നിർബന്ധിതമായേക്കും. ഈ സാഹചര്യത്തിൽ അടുത്ത സാമ്പത്തികവർഷം ധനക്കമ്മി 3.5 ശതമാനത്തിൽ പിടിച്ചു നിർത്താനാകില്ല. ഇത് ജി.ഡി.പി.യുടെ അഞ്ചുശതമാനം വരെയായേക്കുമെന്നാണ് വിവിധ ഏജൻസികൾ സൂചിപ്പിക്കുന്നത്.
കൊറോണ വ്യാപനം തടയുന്നതിന് മൂന്നാഴ്ച സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചെങ്കിലും സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഒന്നുമായിട്ടില്ല. ഓഹരിവിപണി കുത്തനെ ഇടിഞ്ഞു കിടക്കുന്നു. ഏകദേശം 52 ലക്ഷം കോടി രൂപയ്ക്കടുത്താണ് വിപണിമൂല്യത്തിൽ കുറവുണ്ടായത്. സാമ്പത്തിക പാക്കേജിന്റെ പ്രതീക്ഷയിൽ തുടർച്ചയായി രണ്ടുദിവസം ഓഹരിവിപണി ഉയർന്നിട്ടുണ്ട്. ഇത് നിലനിൽക്കുമോ എന്നതിൽ വ്യക്തതയില്ല. നിലവിലെ സാഹചര്യങ്ങൾ മറികടക്കാൻ അടിയന്തരമായി സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണമെന്ന് വിവിധ ഏജൻസികൾ പറയുന്നുണ്ട്.