തിരുവനന്തപുരം : കഴിഞ്ഞ തദ്ദേശ,നിയമസഭ തെരഞ്ഞെടുപ്പ് പോലെ പരീക്ഷണങ്ങള്‍ക്ക് മുതിരാതെയാണ് സിപിഎമ്മിന്‍റെ ലോക്സഭ സ്ഥാനാർഥി നിർണയം. വനിത-യുവ പ്രാതിനിധ്യം ഉണ്ടെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും വിജയസാധ്യത മാത്രമാണ് നേതൃത്വം പരിഗണിച്ചത്. പൊന്നാനി മണ്ഡലം രാഷ്ട്രീയ പരീക്ഷണശാലയായി കാണുന്നു എന്നത് വീണ്ടും തെളിയിക്കുന്നതാണ് ഇത്തവണത്തേയും സ്ഥാനാര്‍ഥി നിർണയം. ദേശീയ പാർട്ടി സ്ഥാനം നിലനിർത്തണമെങ്കില്‍ പരമാവധി വോട്ടുകള്‍ പെട്ടിയില്‍ വീഴണം. കഴിഞ്ഞ തവണത്തെ തിരിച്ചടി ഇത്തവണ ഉണ്ടാകരുത്.
ഇത് രണ്ടും മുന്നില്‍ കണ്ടാണ് ഇത്തവണത്തെ സിപിഎമ്മിന്‍റെ ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയം. പരീക്ഷണങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പ് വേദിയാക്കേണ്ടതില്ലെന്ന കർശന തീരുമാനമാണ് സ്ഥാനാർഥി നിർണയത്തില്‍ പ്രതിഫലിക്കുന്നത്. എന്നാല്‍ വനിത-യുവ പ്രാതിനിധ്യം ഉണ്ടെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുകയും ചെയ്യും. മൂന്ന് വനിതാ സ്ഥാനാർഥികള്‍ വേണമെന്ന് കേന്ദ്ര നേതൃത്വം പറഞ്ഞെങ്കിലും അത് രണ്ടിലൊതുങ്ങി. അതില്‍ ഒരു പാർട്ടി മുഖം മാത്രം. മറ്റൊന്ന് അപ്രതീക്ഷിതം. എറണാകുളത്തെ കെ.ജെ ഷൈനിന്‍റെ സ്ഥാനാർഥിത്വം വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ്. വനിത,സമുദായം,എന്നീ പരിഗണനകളാണ് ഷൈനിന് അനുകൂലമായത്. കെ.കെ ശൈലജയെ കളത്തിലിറക്കിയത് വടകര തിരിച്ച് പിടിക്കാനുള്ള ലക്ഷ്യത്തോടെ. കെ.കെ ശൈലജയുടെ പൊളിറ്റിക്കല്‍ ഗ്ലാമറിന് ഇപ്പോഴും കുറവുണ്ടായിട്ടില്ലെന്നാണ് സി.പി.എം കണക്ക് കൂട്ടലുകൾ.