തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതി തുടങ്ങി. രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പ് തന്നെ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിത്തുടങ്ങിയിരുന്നു. വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളും നേരത്തെ വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുടുംബസമേതമെത്തിയാണ് വോട്ട് ചെയ്തത്. നോര്‍ത്ത് പറവൂരിലെ പോളിങ് ബൂത്തിലെത്തിയാണ് സതീശന്‍ വോട്ട് രേഖപ്പെടുത്തിയത്. പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാർഥി കെ.എസ് ഹംസ പാഞ്ഞാൾ പഞ്ചായത്തിലെ തൊഴുപ്പാടം സെൻ്റർ അംഗനവാടിയിലെ 53-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി കുടുംബസമേതമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. തൃശൂര്‍ മണ്ണുത്തി മുക്കാട്ടുകര സെന്‍റ്. ജോര്‍ജ് കോണ്‍വെന്‍റ് എല്‍.പി സ്കൂളിലാണ് സുരേഷ് ഗോപിയും കുടുംബവും വോട്ട് ചെയ്തത്. കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാര്‍ കാന്തപുരം ജി എം എൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലും രാവിലെ തന്നെ വോട്ട് ചെയ്തു. മണിപ്പാറ സെൻ്റ് മേരീസ് സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. മാർത്തോമാ സഭ അധ്യക്ഷൻ ഡോക്ടർ തിയാഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത തിരുവല്ല എസ്.സി.എസ് സ്കൂളിലെ 112 നമ്പർ ബൂത്തിൽ ഇന്ന് രാവിലെ ഏഴേ കാലോടെ വോട്ട് രേഖപ്പെടുത്തി.