തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് നയിക്കാൻ സംസ്ഥാന, ജില്ലാതലങ്ങളിൽ ബി.ജെ.പി.ക്ക് ചെറുപ്പക്കാരുടെ ടീംവരുന്നു. നാൽപ്പതിനോടടുത്തുപ്രായമുള്ളവരെയും അതിനുതാഴെയുള്ളവരെയും ഉൾപ്പെടുത്തും. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തുന്ന ടാലന്റ് ഹണ്ടിലൂടെയും അല്ലാതെയും അദ്ദേഹത്തിന്റെതന്നെ സ്വന്തം സംഘത്തെയാണിതിന് നിയോഗിക്കുക. അനുഭവ സമ്പത്തുള്ളവർ മേൽനോട്ടം വഹിക്കും. തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടിമേയർ ആശാനാഥ്, മഹിളാമോർച്ച അധ്യക്ഷ നവ്യഹരിദാസ്, അനൂപ് ആന്റണി തുടങ്ങിയ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണനേട്ടത്തിന്റെ പ്രചാരണമായ സേവാസങ്കല്പ് അഭിയാന്റെ മുൻനിരയിലെത്തും. ജെൻസീ ടീമിനെ പാർട്ടിയുടെ ഭാഗമാക്കാൻ തെക്കേയിന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതല രാജീവ് ചന്ദ്രശേഖറിനാണ്.
ഇതിന്റെ ഭാഗമായാണ് അദ്ദേഹം അധ്യക്ഷനായ കേരളത്തിലും മാറ്റം. തിരഞ്ഞെടുപ്പുമുന്നിൽക്കണ്ട് നാലു ജനറൽ സെക്രട്ടറിമാർക്ക് കഴിഞ്ഞദിവസം കൂടുതൽ ചുമതല നൽകി. എം.ടി. രമേശിന് കാസർകോട്-കണ്ണൂർ-വയനാട്, കോഴിക്കോട്-മലപ്പുറം, തൃശ്ശൂർ-പാലക്കാട് ജില്ലകളും എസ്. സുരേഷിന് എറണാകുളം-കോട്ടയം-ഇടുക്കി, ആലപ്പുഴ-പത്തനംതിട്ട, കൊല്ലം-തിരുവനന്തപുരം ജില്ലകളും ഉൾപ്പെട്ട മേഖലാക്ലസ്റ്റർ ഇൻചാർജായി ചുമതല നൽകി. ശോഭാ സുരേന്ദ്രനാണ് ദേശീയഘടകം നിശ്ചയിക്കുന്ന പ്രചാരണപരിപാടികളുടെ കേരളത്തിലെ പ്രോഗ്രാം ഇൻചാർജ്. അനൂപ് ആന്റണിക്ക് പാർട്ടിയുടെ അമ്പതോളം സെല്ലുകളുടെ സംസ്ഥാന പ്രഭാരിയുടെയും മിഷൻ 2029-ന്റെ നറേറ്റീവ് ഇൻ ചാർജിന്റെയും ചുമതലനൽകി.
പ്രഭാരി, സഹപ്രഭാരി എന്ന ക്രമത്തിൽ ഭാരവാഹികൾ: ഒ.ബി.സി മോർച്ച-കെ.കെ. അനീഷ്‌കുമാർ, പൂന്തുറ ശ്രീകുമാർ. എസ്.സി. മോർച്ച-കെ. സോമൻ, കെ. അജിത്. എസ്.ടി.മോർച്ച-പി. ശ്യാംരാജ്. ന്യൂനപക്ഷമോർച്ച, സംസ്ഥാന മീഡിയ, സോഷ്യൽമീഡിയ-ഷോൺ ജോർജ്. കിസാൻ മോർച്ച-സി. കൃഷ്ണകുമാർ, കെ. രഞ്ജിത്. യുവമോർച്ച-പി. സുധീർ, ഒ. നിധീഷ്, മഹിളാമോർച്ച-ബി. ഗോപാലകൃഷ്ണൻ, ടി.പി. സിന്ധുമോൾ. ഗവേഷണം, പരിശീലനം, വികസിതകേരളം ഹെൽപ് ഡെസ്‌ക്-എസ്. ജയസൂര്യൻ, ബിപിൻ സി. ബാബു.സംസ്ഥാന സെൽ-അനൂപ് ആന്റണി, കിഷോർ ബാബു.
































