കൊച്ചി : നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ എം ശിവശങ്കർ ഇടപെട്ടെന്ന് ആവർത്തിച്ച് ഇ.ഡിയുടെ(എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) കുറ്റപത്രം. 2019 ഏപ്രിൽ രണ്ടിലെ സ്വപ്നയുമായുള്ള വാട്ട്‌സ് ആപ്പ് സന്ദേശങ്ങളിൽ നിന്ന് ബാഗ് വിട്ടു കിട്ടാൻ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെന്ന് വ്യക്തമാണന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇക്കാര്യം സ്ഥിരീകരിക്കാൻ കൊച്ചിയിലെ കസ്റ്റംസ് ക്ലിയറിംഗ് ഏജൻസിയായ കപ്പിത്താനിലെ വർഗീസ് ജോർജിന്റെ മൊഴിയെടുത്തുവെന്നും ഇ.ഡിയുടെ കുറ്റപത്രത്തിലുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരെ താൻ വിളിച്ചിട്ടില്ലെന്ന് എം ശിവശങ്കർ പലതവണ ആവർത്തിച്ചു. നിരവധി തവണ ചോദ്യം ചെയ്‌തെങ്കിലും കസ്റ്റംസും എൻഐഎയും ശിവശങ്കർ വിളിച്ച കാര്യം ഒരിടത്തും പറഞ്ഞിട്ടുമില്ല. എന്നാൽ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചുവെന്ന ഇ.ഡി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.
ഷിപ്പിംഗ് കാർഗോയായെത്തിയ നയതന്ത്ര ബാഗ് 2019 ഏപ്രിൽ രണ്ടിന് തുറന്നു പരിശോധിക്കാൻ കസ്റ്റംസ് തീരുമാനിച്ചിരുന്നു. ഇക്കാര്യം കോൺസുലേറ്റിൽ അറിയിച്ചപ്പോൾ സ്വർണ കടത്ത് കേസിലെ ഒന്നാം പ്രതിയായ സരിത്താണ് ഫോൺ എടുത്തത്. പിന്നീടു വെല്ലിംഗ്ടൺ ഐലൻഡിലെ കസ്റ്റംസ് ഓഫീസിലേക്ക് ഫോൺ വിളിയെത്തി. തുടർന്ന് ഏജൻസിയിൽ നിന്ന് കൺസൈൻമെന്റിന്റെ രേഖകൾ കൈമാറി. അതിനാൽ അന്ന് ബാഗ് പരിശോധനയില്ലാതെ വിട്ടു നൽകിയെന്നാണ് ഇ.ഡിയുടെ കുറ്റപത്രത്തിൽ പറയുന്നത്.
സ്വപ്ന ജെസ്റ്റോ എന്നയാളുടെ ഫോൺ നമ്പർ ശിവശങ്കറിന് വാട്ട്‌സ് ആപ്പ് വഴി നൽകിയിരുന്നു. മറ്റൊരിക്കൽ സിയാലിലെ സതീഷ് എന്നയാളുടെ നമ്പർ സ്വപ്നയ്ക്ക് അയച്ചു കൊടുത്ത് അയാളെ വിളിക്കാൻ ശിവശങ്കർ നിർദേശിച്ചു. ഇവരെ അറിയുമോയെന്ന ചോദ്യങ്ങൾക്ക് തനിക്കറിയില്ലെന്നാണ് ശിവശങ്കർ മറുപടി നൽകിയതെന്നും കുറ്റപത്രത്തിലുണ്ട്. സ്വപ്നയ്ക്ക് ശിവശങ്കർ അയച്ച മറ്റൊരു സന്ദേശത്തിൽ ‘നീ കൂടുതൽ ഇടപെടരുതെന്നും എന്തെങ്കിലും കുഴപ്പം ഉണ്ടായാൽ അവർ കുറ്റം മുഴുവൻ നിന്റെ തലയിൽ വച്ചു തരുമെന്നും പറയുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഏതു സാഹചര്യത്തിലാണ് സന്ദേശമെന്ന് ഓർമയില്ലെന്നായിരുന്നു മറുപടിയെന്നും കുറ്റപത്രത്തിലുണ്ട്.