തിരുവനന്തപുരം: സജി ചെറിയാന്റെ പരാമർശത്തിൽ പ്രതികരണവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. തനിക്ക് രണ്ട് തവണ കൊവിഡ് ബാധിച്ചപ്പോൾ രക്ഷപെട്ടത് ഗവൺമെന്റ് മെഡിക്കൽ കോളജിൽ കിടന്നിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് അനുഭവങ്ങൾ ഉണ്ട്. അതിനിടയ്ക്ക് ചിലർ സ്വകാര്യ ആശുപത്രിയിലും പോകുന്നുണ്ട്. അതായിരിക്കും സജി ചെറിയാൻ പറഞ്ഞിട്ടുള്ളത്. കേരളത്തിൽ ഗവൺമെന്റ് ആശുപത്രികളും മെഡിക്കൽ കോളജുമാണ് മഹാഭൂരിപക്ഷത്തിനും സംരക്ഷണം നൽകിയിട്ടുള്ളത്. നാളത്തെ പൊതുപണിമുടക്കിലൂടെ തൊഴിലാളി കർഷക ഐക്യം പ്രകടമാകുന്നു. തൊഴിലാളി അവകാശങ്ങൾക്കൊപ്പം ജനാധിപത്യ അവകാശങ്ങളും പൊതുപണിമുടക്കിൽ ഉന്നയിക്കും. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാന സർക്കാരുകൾ തൊഴിലാളി അവകാശങ്ങളിൽ തെറ്റായ നയം പിന്തുടരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
പൊതുപണിമുടക്കിൽ ഐഎൻടിയുസി പങ്കെടുക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. കോൺഗ്രസ് സർക്കാരുകൾ ബിജെപിയുടെ ചില തൊഴിൽ നയങ്ങൾ നടപ്പാക്കുന്നു. കോൺഗ്രസ് സർക്കാരുകൾ തൊഴിലാളി വിരുദ്ധ നയം സ്വീകരിക്കുന്നത് ഇന്ത്യ സഖ്യത്തിനുള്ളിൽ ചർച്ച ചെയ്യും. കേരളത്തിൽ ഇടതുപക്ഷം ആണെന്ന് പറയാതെ സ്വീകാര്യത കിട്ടില്ല എന്ന കോൺഗ്രസിന്റെ തിരിച്ചറിവിനെ സ്വാഗതം ചെയ്യുന്നു. പൊതുപണിമുടക്ക് വിജയിപ്പിച്ച ശേഷം കേരളത്തിലെ യഥാർത്ഥ ഇടതുപക്ഷം ആരെന്ന് ചർച്ച ചെയ്യാം. ബീഹാറിൽ വോട്ടർമാർ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് പുറത്തുപോകും എന്ന ഭയ ആശങ്കയിലാണ് പണിമുടക്ക് നാളെ നടക്കുന്നത്. ബീഹാറിലെ ജനങ്ങൾ തങ്ങളുടെ വോട്ടവകാശത്തിനായുള്ള മുദ്രാവാക്യം കൂടി നാളത്തെ പണിമുടക്കിൽ ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.