ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് ഇ.ഡി സമൻസ് അയച്ച വിഷയത്തിൽ മലക്കം മറിഞ്ഞ് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി. കെട്ടിച്ചമച്ച നോട്ടീസ് അയച്ചു നോക്കിയെന്നും പക്ഷേ അസംബന്ധ നോട്ടീസ് ആണെന്ന് അവർക്ക് തന്നെ അംഗീകരിച്ച് പിൻവലിക്കേണ്ടി വന്നുവെന്നും ഇന്നലെ പറഞ്ഞ അദ്ദേഹം ഇന്ന് അത് നിഷേധിച്ചു. നോട്ടീസ് അയച്ചതിൽ സ്ഥിരീകരണമില്ല എന്നാണ് ഇന്ന് ബേബി മാധ്യമങ്ങളോട് പറഞ്ഞത്. ‘ഇ.ഡി, സി.ബി.ഐ എന്നെല്ലാം പറയുന്നത് കൂട്ടിലെ തത്തകളാണെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. ഇവർ ഈ രീതിയിൽ പല നീക്കങ്ങളും രാജ്യത്ത് നടത്തിയിട്ടുണ്ട്.
കോൺഗ്രസുകാരനായിരുന്ന അസം മുഖ്യമന്ത്രിക്ക് എതിരെ സി.ബി.ഐയെ വിട്ടു, അയാൾ ബി.ജെ.പിയിൽ ചേർന്നതോടെ കേസ് തീർന്നു. ശരദ്പവാറിന്റെ ബന്ധു എൻ.സി.പി ആയിരുന്നു, അയാൾക്കെതിരെയും വിട്ടു. ഇങ്ങനെ രാഷ്ട്രീയമായി കേന്ദ്ര ഏജൻസികളെ ബി.ജെ.പി ഉപയോഗിക്കുന്നു. ആ പശ്ചാത്തലത്തിലാണ് കേരളത്തിൽ ഇഡി സമൻസ് അയച്ചതായി ഒരു വാർത്ത വന്നത്. അത് വസ്തുതയാണോ അല്ലയോ എന്നറിയില്ല. അയച്ചിട്ടുണ്ടെങ്കിൽ അതിൽ തുടർ നടപടികൾ എടുത്തിട്ടില്ല. അതിനർത്ഥം അതിൽ കഴമ്പില്ല എന്നാണ്. സമൻസ് അയച്ചിട്ടുണ്ടെങ്കിൽ പിപ്പിടി കാണിക്കാൻ പറ്റുമോ എന്നവർ നോക്കിയിട്ടുണ്ടാവും. അത് നടക്കില്ലെന്ന് കണ്ട് അവർ മടക്കിയിട്ടുണ്ടാവും. എന്നാൽ, ഇങ്ങനെ ഒരു സമൻസ് അയച്ചതായി യാതൊരു സ്ഥിരീകരണവുമില്ല’ -അദ്ദേഹം പറഞ്ഞു.





























