കുവൈത്ത്: തൃശ്ശൂർ ലുലു മാള്‍ പദ്ധതിയില്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ആർക്കും ആരെയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്. നിയമത്തിന് അധിഷ്ഠിതമായാണ് പ്രവർത്തിക്കുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കുവൈത്തില്‍ പറഞ്ഞു. തൃശൂരില്‍ ലുലു മാള്‍ വരാത്തത് ഒരു പാര്‍ട്ടിയുടെ ഇടപെടല്‍ മൂലമെന്ന എംഎ യൂസഫലിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. തൃശ്ശൂര്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ ആസ്ഥാന മന്ദിരോദ്ഘാടനച്ചടങ്ങിലാണ് പാര്‍ട്ടിയുടെയും പരാതിക്കാരന്‍റെയും പേരുപറയാതെ യൂസഫലി വെടിപൊട്ടിച്ചത്.
പിന്നാലെയാണ് വരന്തരപ്പിള്ളിയിലെ സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവും കിസാന്‍ സഭയുടെ നേതാവുമായ മുകുന്ദന്‍ താനാണ് ആ പരാതിക്കാരനെന്ന് വ്യക്തമാക്കുന്നത്. പിന്നാലെ നിര്‍ദ്ദിഷ്ട സ്ഥലത്തെച്ചൊല്ലി വിവാദം ഉയരുകയും ചെയ്തു. നെല്‍വയല്‍ പരിവര്‍ത്തനപ്പെടുത്തിയതിനെതിരെയാണ് താന്‍ പരാതിയുമായി പോയതെന്ന് പ്രാദേശിക സിപിഐ നേതാവും പരാതിക്കാരനുമായ ടിഎന്‍ മുകുന്ദന്‍ പറഞ്ഞു. യൂസഫലിയുടെ ലുലു മാള്‍ മുടക്കിയതിന്‍റെ തൊപ്പി സിപിഐയുടെ തലയില്‍ വെയ്ക്കെണ്ടെന്ന് ബിനോയ് വിശ്വവും പ്രതികരിച്ചിരുന്നു.





























