ന്യൂഡൽഹി: എൻസിഇആർടി സ്കൂൾ പാഠ്യപദ്ധതിയിലെ ചരിത്രപരമായ പ്രാതിനിധ്യത്തെക്കുറിച്ചുള്ള നിലവിലെ സംവാദത്തിൽ അഭിപ്രായം രേഖപ്പെടുത്തി നടൻ ആർ. മാധവൻ. മുഗൾ രാജവംശം മുമ്പ് സ്കൂൾ ചരിത്ര പാഠപുസ്തകങ്ങളിൽ ആനുപാതികമല്ലാത്ത വലിയൊരു ഭാഗം കൈവശപ്പെടുത്തിയിരുന്നുവെന്ന് മാധവൻ ചൂണ്ടിക്കാട്ടി. ‘കേസരി ചാപ്റ്റർ 2: ദി അൺടോൾഡ് സ്റ്റോറി ഓഫ് ജാലിയൻവാലാ ബാഗ്’ എന്ന ചിത്രത്തിന്റെ പ്രമേയത്തിൽ ചരിത്രത്തിന് വിരുദ്ധമായി സർഗ്ഗാത്മക സ്വാതന്ത്ര്യം എടുത്തു എന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് പറയുന്നതിന് തനിക്ക് കുഴപ്പങ്ങൾ ഉണ്ടായേക്കാം പക്ഷേ താൻ അത് പറഞ്ഞിരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മാധവൻ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.
ചെറുപ്പത്തിൽ സ്കൂളിൽ ചരിത്രം പഠിച്ചപ്പോൾ മുഗളന്മാരെക്കുറിച്ച് എട്ട് അധ്യായങ്ങളും ഹാരപ്പ, മോഹൻജൊദാരോ നാഗരികതകളെക്കുറിച്ച് രണ്ട് അധ്യായങ്ങളും ബ്രിട്ടീഷ് ഭരണത്തെയും സ്വാതന്ത്ര്യ സമരത്തെയും കുറിച്ച് നാല് അധ്യായങ്ങളും ദക്ഷിണേന്ത്യയിലെ ചോളർ, പാണ്ഡ്യർ, പല്ലവർ, ചേരർ എന്നിവരെക്കുറിച്ച് ഒരു അധ്യായവും മാത്രമാണ് ഉണ്ടായിരുന്നതെന്ന് മാധവൻ ചൂണ്ടിക്കാട്ടി. “ബ്രിട്ടീഷുകാരും മുഗളന്മാരും നമ്മെ ഏകദേശം 800 വർഷത്തോളം ഭരിച്ചു. എന്നാൽ ചോള സാമ്രാജ്യത്തിന് 2,400 വർഷം പഴക്കമുണ്ട്. അവർ സമുദ്രയാത്രയുടെയും നാവിക ശക്തിയുടെയും തുടക്കക്കാരായിരുന്നു. റോം വരെ നീളുന്ന സുഗന്ധവ്യഞ്ജന പാതകൾ അവർക്കുണ്ടായിരുന്നു. നമ്മുടെ ചരിത്രത്തിലെ ആ ഭാഗം എവിടെ? നമ്മുടെ ശക്തമായ നാവികസേന ഉപയോഗിച്ച് അങ്കോർ വാട്ട് വരെ ക്ഷേത്രങ്ങൾ നിർമ്മിച്ചതിനെക്കുറിച്ച് എവിടെയാണ് പരാമർശം? ജൈനമതവും ബുദ്ധമതവും ഹിന്ദുമതവും ചൈനയിലേക്ക് വ്യാപിച്ചു. കൊറിയയിലെ ആളുകൾ പകുതി തമിഴ് സംസാരിക്കുന്നു, കാരണം അത്രത്തോളം നമ്മുടെ ഭാഷ എത്തിച്ചേർന്നു. ഇതെല്ലാം നമ്മൾ ഒരു അധ്യായത്തിൽ മാത്രം ഒതുക്കി,” അദ്ദേഹം പറഞ്ഞു.
ഏഴാം ക്ലാസിലെ ചരിത്ര പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ സാമ്രാജ്യത്തെയും ഡൽഹി സുൽത്താനേറ്റിനെയും കുറിച്ചുള്ള എല്ലാ പരാമർശങ്ങളും നീക്കം ചെയ്യാനുള്ള നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിന്റെ (എൻസിഇആർടി) തീരുമാനത്തെക്കുറിച്ച് നിലവിൽ ഒരു സംവാദം നടക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണെന്ന് മാധവൻ പറഞ്ഞു. ഈ ഭാഗങ്ങൾക്ക് പകരം ‘പുണ്യ ഭൂമിശാസ്ത്രം’, മഹാകുംഭമേള, മേക്ക് ഇൻ ഇന്ത്യ, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങിയ സർക്കാർ സംരംഭങ്ങളെക്കുറിച്ചുള്ള ഉള്ളടക്കമാണ് ഉൾപ്പെടുത്തിയിരിക്കുന്നത് – അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴിനെ അവഗണിക്കുന്നുവെന്ന തരത്തിലുള്ള വിമർശനവും അദ്ദേഹം ഉന്നയിച്ചു.
“ഇത് ആരുടെ ആഖ്യാനമാണ്? ആരാണ് സിലബസ് തീരുമാനിച്ചത്? ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയാണ് തമിഴ്, പക്ഷേ ആർക്കും അതിനെക്കുറിച്ച് അറിയില്ല. നമ്മുടെ സംസ്കാരത്തിൽ ഒളിഞ്ഞിരിക്കുന്ന ശാസ്ത്രീയ അറിവുകൾ ഇപ്പോൾ പരിഹസിക്കപ്പെടുകയാണ്. ‘കേസരി ചാപ്റ്റർ 2’ ഈ ആഖ്യാനം മാറ്റുന്നതിനുള്ള ഒരു ചുവടുവെപ്പാണ്. ഞങ്ങൾക്ക് കാര്യങ്ങൾ ശരിയാക്കണമെങ്കിൽ, ചെറിയ സ്വാതന്ത്ര്യങ്ങൾ എടുത്തതിന് ഞങ്ങളെ കുറ്റപ്പെടുത്തരുത്. ഞങ്ങൾ ആഖ്യാനം മാറ്റിയിട്ടുണ്ടെങ്കിൽ മാത്രം പറയുക. ചരിത്രത്തോട് നീതി പുലർത്താത്ത ഒരു കാര്യവുമായി ഞങ്ങൾ വരികയാണെങ്കിൽ മാത്രം ഞങ്ങളെ കുറ്റപ്പെടുത്തുക. ചരിത്രത്തെക്കുറിച്ചുള്ള സത്യം പുറത്തുകൊണ്ടുവരുന്നതിന് ഞങ്ങളെ കുറ്റപ്പെടുത്തരുത്.” അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷുകാർ ചരിത്രത്തെ എങ്ങനെ പുനരാവിഷ്കരിച്ചു എന്നതിലുള്ള നിരാശയും അദ്ദേഹം പ്രകടിപ്പിച്ചു. “ജനറൽ ഡയറും അദ്ദേഹത്തിന്റെ പേരക്കുട്ടിയും പറഞ്ഞത് നമ്മൾ വെടിവെച്ച് കൊല്ലപ്പെടേണ്ട തീവ്രവാദികളും കൊള്ളക്കാരുമായിരുന്നു എന്നാണ്. വെടിയുണ്ടകൾ തീർന്നതുകൊണ്ടാണ് അദ്ദേഹം വെടിവെപ്പ് നിർത്തിയത്. തെറ്റായ ഒരു ആഖ്യാനം സൃഷ്ടിക്കാൻ തക്കവണ്ണം നിങ്ങൾക്ക് എങ്ങനെ ചരിത്രത്തെ വെള്ളപൂശാൻ കഴിയുമെന്ന് മാധവൻ ചോദിച്ചു. ഇതൊരു വസ്തുതയാണെന്നും മാധവൻ അഭിപ്രായപ്പെട്ടു.