കോട്ടയം: കോണ്‍ഗ്രസ് ഗ്രൂപ്പുകളിയില്‍ ബലിയാടായി മഹിള കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ സ്ഥാനാര്‍ഥി പട്ടികയില്‍നിന്നു പുറത്തേക്ക്. മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷിന് സുരക്ഷിതമായ മണ്ഡലം നല്കാന് കഴിയാത്തതിന്റെ പ്രതിഷേധം പാര്‍ട്ടിയില്‍ നിലനില്‍ക്കെയാണ് മറ്റൊരു പ്രമുഖ നേതാവ് നിഷ സോമനെയും വെട്ടിനിരത്താനുള്ള ശ്രമത്തിന്റെ കഥ പുറത്തേക്കു വരുന്നത്. മൂവാറ്റുപുഴ മണ്ഡലത്തില്‍ ആദ്യം മുതല്‍ പരിഗണിച്ചിരുന്ന പേരാണ് മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമന്റെത്.
നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊടുപുഴ ന്യൂമാന്‍ കോളജ് വാര്‍ഡില്‍ കെപിസിസി നിഷയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം ജില്ലാ നേതൃത്വം ചിഹ്നം മറ്റൊരാള്‍ക്കു നല്കി സ്ഥാനാര്‍ഥിയാക്കിയതു വന്‍ വിവാദം ഉയര്‍ത്തിയിരുന്നു. ഈ വാര്‍ഡില്‍ കോണ്‍ഗ്രസ് പിന്നീട് തോല്‍ക്കുകയും ചെയ്തു. ഇത്തവണ നിയമസഭാ സീറ്റ് ചര്‍ച്ച ഉയര്‍ന്നപ്പോള്‍ മുതല്‍ മൂവാറ്റുപുഴയില്‍ സജീവമായ പേര് ആയിരുന്നു നിഷ സോമന്റെത്.
മഹിള കോണ്‍ഗ്രസില്‍ മാത്രമല്ല സീറോ മലബാര്‍ മാതൃവേദി തുടങ്ങിയ സംഘടനകളിലും നേതൃസ്ഥാനത്തു സജീവമായ നിഷ സ്ഥാനാര്‍ഥിയായാല്‍ വലിയ സാധ്യതയുണ്ടെന്നു തിരിച്ചറിഞ്ഞു എഐസിസി സെക്രട്ടറി ഐവാന്‍ ഡിസൂസയുടെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നു ഹൈക്കമാന്‍ഡിലേക്കു പോയ ലിസ്റ്റില്‍ നിഷയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു.
മാത്യു കുഴല്‍നാടനും നിഷ സോമനും ജോസഫ് വാഴയ്ക്കനുമായിരുന്നു ലിസ്റ്റില്‍. വനിത എന്ന നിലയില്‍ നിഷയ്ക്കു വലിയ സാധ്യതയുണ്ടായിരുന്നു. ജോസഫ് വാഴയ്ക്കനെ പിന്നീട് കാഞ്ഞിരപ്പള്ളിയിലേക്കു പരിഗണിക്കുകയും ചെയ്തു. ഇതോടെ മാത്യു കുഴല്‍നാടന്റെയും നിഷ സോമന്റെയും ഒപ്പം ഡോളി കുര്യാക്കോസിന്റെയും പേര് സജീവമായി. ഇതിനിടെ മറ്റ് ചില പേരുകള്‍കൂടി ചില നേതാക്കള്‍ ഉയര്‍ത്തിക്കൊണ്ടു വരികയായിരുന്നുവെന്നാണ് മഹിള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ആരോപിക്കുന്നത്.
യുവത്വവും മഹിള കോണ്‍ഗ്രസ് നേതാവ് എന്നതും നിഷയ്ക്ക് അനുകൂലായ ഘടകങ്ങളായി നില്ക്കുന്നുവെന്നു കണ്ടാണ് മറ്റ് ചില പേരുകള്‍ കൂടി പട്ടികയിലേക്കു ചില ഉന്നത നേതാക്കളുടെ ഇടപെടലില്‍ വന്നതെന്നാണ് ആരോപണം. ഹൈക്കമാന്‍ഡിന്റെ മുന്നിലേക്കു വെച്ച പട്ടികയില്‍നിന്നു നിഷയുടെ പേര് ഒഴിവാക്കിയാല്‍ മറ്റു ചിലര്‍ക്കു എളുപ്പത്തില്‍ സീറ്റ് ഉറപ്പിക്കാം എന്നുകണ്ടായിരുന്നു ഈ നീക്കം. ഇതില്‍ കടുത്ത പ്രതിഷേധമാണ് മഹിള കോണ്‍ഗ്രസിനുള്ളത്.
ഇതിനിടെ സുരക്ഷിത മണ്ഡലം ലഭിക്കാതിരുന്ന മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് ഇന്ന് ഉമ്മന്‍ ചാണ്ടിയെ കണ്ടു പ്രതിഷേധം അറിയിക്കും. ഗ്രൂപ്പുകളിയില്‍ മഹിള കോണ്‍ഗ്രസ് നേതാക്കള്‍ ബലിയാടായി മാറിയെന്നാണ് ഇവരുടെ ആരോപണം.