മലപ്പുറം : മലബാർ കലാപനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേരുകൾതേടി കൊച്ചുമകൾ വാരിയംകുന്നത്ത് ഹാജറയും കുടുംബവും മലപ്പുറത്തെത്തി. കുട്ടികളടക്കം 28 പേരടങ്ങുന്ന സംഘം കോയമ്പത്തൂരിൽനിന്നാണ് വ്യാഴാഴ്ച പൂർവികന്റെ ഓർമകളിൽ മലപ്പുറത്തെത്തിയത്.
കുഞ്ഞഹമ്മദ് ഹാജിയുടെ മകൻ വീരാവുണ്ണിയുടെ മകൻ മുഹമ്മദിന്റെ മകളാണ് 54 കാരിയായ ഹാജറ. ഇവരുടെ ഭർത്താവ് സുലൈമാനും മക്കളും സഹോദരങ്ങളുമെല്ലാം കൂടെയുണ്ട്. വാരിയംകുന്നനെ വെടിവെച്ചുകൊന്ന കോട്ടക്കുന്ന് സംഘം സന്ദർശിച്ചു. ഹാജറ വന്നിട്ടുണ്ടെങ്കിലും സുലൈമാനടക്കം മിക്കവരുടെയും ആദ്യസന്ദർശനമാണിത്.
വെള്ളിയാഴ്ച നാലിന് മലപ്പുറം ടൗൺഹാളിൽ ‘ സുൽത്താൻ വാരിയംകുന്നൻ’ എന്ന ജീവചരിത്രപുസ്തകം ഹാജറ പ്രകാശനംചെയ്യും. കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോയും അത്യപൂർവ രേഖകളും ഉൾപ്പെടുന്നതാണ് പുസ്തകം. തിരക്കഥാകൃത്ത് റമീസ് മുഹമ്മദാണ് രചയിതാവ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ബന്ധപ്പെട്ട മറ്റു സ്ഥലങ്ങളും സന്ദർശിച്ച് സംഘം ശനിയാഴ്ച മടങ്ങും.