മോഹൻലാലിന്റെ തീ പാറുന്ന ഡയലോഗുമായി ടീസര്‍ എത്തിയതോടെ മലൈക്കോട്ടൈ വാലിബന്റെ ആവേശം ഇരട്ടിയായിരിക്കുകയാണ്. ടീസറില്‍ കൺകണ്ടത് നിജം കാണാത്തത് പൊയ് എന്നും ഇനി കാണപ്പോകത് നിജം എന്നുമാണ് മോഹൻലാല്‍ ഉറച്ച ശബ്‍ദത്തോടെ പറയുന്നത്. ടീസറില്‍ വൻ പ്രതീക്ഷയാണ് മോഹൻലാലിനും. മലൈക്കോട്ടൈ വാലിബൻ എന്ന തന്റെ സിനിമയുടെ ക്യാപ്റ്റൻ ലിജോ ഒരു ഗംഭീരമായ കാഴ്‍ചയാണ് സൃഷ്‍ടിച്ചിരിക്കുന്നത്, അതിന്റെ ഒരു ദൃശ്യം ഈ ടീസറില്‍ കാണാനാകും എന്നാണ് മോഹൻലാല്‍ പ്രതീക്ഷ പങ്കുവെച്ചത്. ‘നായകൻ’, ‘ആമേൻ’ എന്നീ ഹിറ്റ് ചിത്രങ്ങളിൽ ലിജോയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പിഎസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്.
മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ടീസര്‍ പുറത്തെത്തുമ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരി സംസാരിക്കുന്നത് സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിച്ചാണ്. എന്നെ സംബന്ധിച്ചിടത്തോളം, ഒരു സിനിമയുടെ കഥ അന്തിമമാക്കുന്ന പ്രക്രിയ അടുത്ത വലിയ ഹിറ്റ് സൃഷ്ടിക്കുന്നതിനുള്ള സമ്മർദ്ദത്തിൽ നിന്നല്ല, അതൊരു സ്വാഭാവിക പുരോഗതിയാണ്. മലൈക്കോട്ടൈ വാലിബൻ’ എന്ന ഒരു സിനിമയുടെ അടിസ്ഥാന ആശയം എന്നിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മുളച്ചുതുടങ്ങി, പിന്നീട് പരിണമിച്ചു. സമഗ്രമായ ഇതിവൃത്തമായി. റഫീഖിനെപ്പോലെയുള്ള ഒരു എഴുത്തുകാരൻ ആ സിനിമാ ലോകം വികസിപ്പിച്ചെടുത്തു. പിന്നെ ലാലേട്ടൻ ആ സിനിമയിലെ കഥാപാത്രത്തിന് അനുയോജ്യനാണെന്ന് തോന്നി എന്നും ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.