തിരുവനന്തപുരം : മലങ്കരസഭാ തര്‍ക്കത്തിൽ നഷ്ടപ്പെട്ട പള്ളികള്‍ക്ക് മുന്നില്‍ യാക്കോബായ സഭ ഇന്ന് മുതല്‍ റിലേ സത്യാഗ്രഹം ആരംഭിക്കും. സഭാ പ്രശ്നത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് യാക്കോബായ സഭ സമരപരിപാടികള്‍ക്ക് രൂപം നല്‍കിയത്. ഈ മാസം പതിമൂന്നിന് നഷ്ടപ്പെട്ട പള്ളികളില്‍ പ്രവേശിക്കുമെന്ന് യാക്കോബായ സഭാ നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്സ് സഭക്ക് കൈമാറിയ 52 പള്ളികള്‍ക്ക് മുന്നിലാണ് യാക്കോബായ സഭ വിശ്വാസികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിക്കുന്നത്. ഇടവകാംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് പള്ളികള്‍ക്ക് മുന്നില്‍ പന്തല്‍കെട്ടി സമരം നടത്താനാണ് തീരുമാനം. ഈ മാസം 13 ന് പിടിച്ചെടുത്ത പള്ളികളിലേക്ക് തിരികെ കയറുന്നതിന് മുന്നോടിയായാണ് റിലേ സത്യാഗ്രഹസമരം.
ഇടവകാംഗങ്ങളെ പള്ളികളില്‍ നിന്ന് പുറത്താക്കരുതെന്ന് സുപ്രീംകോടതിവിധിയില്‍ തന്നെ സൂചിപ്പിക്കുന്നുണ്ടെന്നും യാക്കോബായ സഭാ നേതൃത്വം ചൂണ്ടികാട്ടുന്നു. നീതി ലഭിക്കും വരെ സമരം തുടരുമെന്ന് യാക്കോബായ സഭ നേതൃത്വം അറിയിച്ചു. ജനുവരി ഒന്ന് മുതൽ സെക്രട്ടറിയേറ്റ് പടിക്കലിലേക്ക് സമരം വ്യാപിപ്പിക്കാനാണ് സഭയുടെ തീരുമാനം. പ്രാർത്ഥനക്കു വരുന്ന വിശ്വാസികളെ തടയില്ലെന്നും എന്നാല്‍ പള്ളി പിടിച്ചെടുക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്നുമാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്.