റിയാദ് : റൂമിലെ എസി അറ്റകുറ്റപ്പണികൾക്കായി ഇറക്കുന്നതിനിടെ രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ബോധരഹിതനായി താഴെ വീഴുകയും, തുടർന്ന് ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മലപ്പുറം ബാലാത്തുരുത്തി സ്വദേശി മനോഹരൻ (65) മരണപ്പെട്ടു. കഴിഞ്ഞ 17 വർഷമായി സൗദിയിൽ നിർമാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്ന മനോഹരൻ, പരേതനായ കുട്ടന്‍റെയും സുഭദ്രയുടെയും മകനാണ്. ഭാര്യ രമ്യ, അശ്വിൻ, അശ്വതി എന്നിവർ മക്കളാണ്.
റൂമിലെ എ സി ഇറക്കുന്നതിനിടെ താഴെ വീണ് ബോധരഹിതനായ മനോഹരനെ ഉടൻ തന്നെ സുഹൃത്തുക്കൾ കിട്ടിയ വാഹനത്തിൽ റിയാദിലെ ദറൈയ്യാ ആശുപത്രിയിൽ എത്തിച്ചു. ഒരു മാസത്തോളം ദറൈയ്യാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത് പലപ്പോഴും ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു. ദീർഘകാലം ചികിത്സ ആവശ്യമായതിനാൽ തുടർന്ന് ഷാക്കിറ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ നിന്നും മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം ബാലാതുരുത്തിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.






























