കോയമ്പത്തൂർ : കോയമ്പത്തൂരിൽ മലയാളി വിദ്യാർത്ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. നീണ്ടകര അമ്പലത്തിൻ പടിഞ്ഞാറ്റതിൽ പരേതനായ ഔസേപ്പിന്റെയും വിമല റാണിയുടെയും മകൾ ആൻസി (19) ആണു മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ഇന്നലെ രാവിലെയാണ് സതി മെയിൻ റോഡിലെ എസ്എൻഎസ് നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയായ ആൻസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മലയാളികളായ സഹപാഠികൾക്കൊപ്പം താമസിക്കുന്ന സ്ഥലത്ത് തർക്കം ഉണ്ടായതായും തുടർന്ന് നാട്ടിലേക്ക് ട്രെയിൻ കയറിയ ആൻസിയെ അനുനയിപ്പിച്ചു തിരികെ വരുത്തിയതായും പറയപ്പെടുന്നു.
അതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസം ആൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിനു പിന്നിൽ ഒപ്പം താമസിക്കുന്ന മലയാളി വിദ്യാർത്ഥിനികൾക്കു പങ്കുണ്ടെന്നാണ് നിലവിൽ ഉയരുന്ന പരാതി. ഒപ്പം താമസിക്കുന്നവരിൽ ചിലർ കോയമ്പത്തൂരിലെ വീട്ടിലേക്ക് ആൺസുഹൃത്തുക്കളെ ക്ഷണിക്കുന്നത് ആൻസി ചോദ്യം ചെയ്തതായി പോലീസിനു വിവരം ലഭിച്ചു. കൂടാതെ ഇക്കാര്യം ഒപ്പം താമസിച്ചിരുന്നവരുടെ ബന്ധുക്കളെ അറിയിച്ചതിലും വിരോധമുണ്ടായിട്ടുണ്ട് എന്നാണ് പോലീസിന് ലഭിച്ച വിവരം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കൾ കോവിൽപെട്ടി പോലീസിനു പരാതി നൽകി. പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.