ബെംഗളൂരൂ : കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ജി എസ് ശരണ്യയെ വനമേഖലയില്‍ നിന്ന് പുറത്തെത്തിച്ചു. നാല് നാൾ നീണ്ട തെരച്ചിലിന് ഒടുവിലാണ് ശരണ്യയെ തിരിച്ചെത്തിച്ചത്. താന്‍ ആരോഗ്യവതിയാണെന്ന് ശരണ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. സുഹൃത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഫോണ്‍ ഓഫായി പോയി. ഒരു കുപ്പി വെള്ളം മാത്രമായിരുന്നു കയ്യിലുണ്ടായിരുന്നത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ട് ഡ്രോണിന് ദൃശ്യമാകുന്ന സ്ഥലത്താണ് നിന്നിരുന്നതെന്നും ശരണ്യ പറഞ്ഞു. വനമേഖലയില്‍ നിന്ന് പുറത്തെത്തിച്ച ശരണ്യയെ തൊട്ടടുത്തുള്ള കാക്കബെ ഗ്രാമത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകും. കൊച്ചിയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശി ജിഎസ് ശരണ്യ കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തടിയന്‍ഡമോള്‍ ട്രക്കിങിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താണ് എത്തിയത്.
എന്നാല്‍ കാട്ടാന ശല്യമുള്ളതിനാല്‍ കയറ്റിവിടാനാകില്ലെന്ന് വനം വകുപ്പ് ജീവനക്കാര്‍ അറിയിച്ചതോടെ യാവകപ്പാടിയിലെ ഹോം സ്റ്റേയില്‍ മുറിയെടുത്തു. പിന്നീട് വനം വകുപ്പിന്‍റെ അനുമതി ലഭിച്ചതോടെ പത്തംഗം സംഘത്തോടൊപ്പം ഏപ്രിൽ 2ന് രാവിലെ ഓടെയാണ് ശരണ്യ ട്രക്കിംഗ് യാത്ര തുടങ്ങിയത്. എന്നാല്‍, വനത്തിനുള്ളില്‍ വെച്ച് ശരണ്യയ്ക്ക് വഴി തെറ്റി പോവുകയായിരുന്നു. നാല് ദിവസത്തെ തെരച്ചിലിനൊടുവിലാണ് കേരളം കാത്തിരുന്ന ആശ്വാസ വാര്‍ത്ത എത്തുന്നത്. പ്രദേശവാസികളാണ് ശരണ്യയെ ആദ്യം കണ്ടെത്തിയത്. ശബ്ദം കേട്ടിട്ടാണ് ആ പ്രദേശത്തേക്ക് പോയി നോക്കിയതെന്നും ശരണ്യയെ കണ്ടെത്തിയ പ്രദേശവാസികള്‍ പറയുന്നു.






























