മല്ലപ്പള്ളി : പഞ്ചായത്ത് ബസ് സ്റ്റാൻഡ് പ്രവേശനകവാടം തകർച്ചയിൽ. ഇവിടെ രൂപപ്പെട്ടിരിക്കുന്ന വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമായിരിക്കുകയാണ്. സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ പൊതുമരാമത്ത് ഓടയുടെ മൂടികൾ താഴ്ചയിൽ സ്ഥിതി ചെയ്യുന്നതാണ്. ഇതിൻ്റെ ഇരുവശവും പൊട്ടി പൊളിച്ച് കുഴികൾ രൂപപ്പെടുന്നതാണ് വെള്ളക്കെട്ടിന് കാരണമായിരിക്കുന്നത്. ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുമ്പോൾ കാൽനടയാത്രക്കാരുടെയും ബസ് സ്റ്റാൻഡിലേക്ക് വരുന്ന യാത്രക്കാരുടെയും ശരീരത്തില്‍ ചെളിവെള്ളം തെറിച്ച് വീഴുന്നത് പതിവ് കാഴ്ചയാണ്. കെ.എസ്.ആർ.ടിസിയും സ്വകാര്യ ബസുകളും ഉൾപ്പെടെ തുടർച്ചയായി കയറിയിറങ്ങുന്നതിനാൽ ജീർണാവസ്ഥയിലെത്തിയ മൂടികളാണ് ഏറെയും. ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതിനും ഒരു കവാടം മാത്രമാണുള്ളത്. ഇത് മൂടികളുടെ തകർച്ച സാധ്യത വർധിപ്പിക്കുന്നു. ജൽ ജീവൻ പദ്ധതിയിൽ പൈപ്പ് സ്ഥാപിക്കുന്നതിനെടുത്ത കുഴി ശരിയായി മൂടാതിരുന്നതും കുഴിരൂപപ്പെട്ടതിന് കാരണമാണെന്ന് വ്യാപാരികൾ പറയുന്നു.
സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന സ്റ്റാൻഡിൽ പ്രവേശന കവാടത്തെ ദുരിതത്തോടൊപ്പം വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങൾ വെളിയിലേക്ക് ഇറക്കിവെക്കുന്നത് ഡ്രൈവർമാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. ബസുകൾ സ്റ്റാൻഡിൽ കയറുന്നതിനും തിരിക്കുന്നതിനും മറ്റും ഇത് തടസമാകുന്നുണ്ട്. ബസ് കാത്തു നിൽക്കുന്ന യാത്രക്കാർക്കും ദുരിതമാകുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ഇത്തരം കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് ബന്ധപ്പെട്ടവർ വർഷങ്ങൾക്ക് മുൻപ് തീരുമാനം എടുത്തിട്ടുണ്ടെങ്കിലും കടലാസിൽ ഒതുങ്ങിയിരിക്കുകയാണ്. പ്രവേശന കവാടത്തെ ശോച്യാവസ്ഥയ്ക്കും യാത്രക്കാർക്ക് ബസ് സ്റ്റാൻഡിനുള്ളിൽ ഉണ്ടാകുന ദുരിതങ്ങൾക്കും പരിഹാരം കാണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.






























