കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയില്ലെന്ന വിമര്‍ശനവുമായി സംവിധായകന്‍ വി.എം വിനു. അദ്ദേഹത്തിന് അര്‍ഹിക്കുന്ന ആദരം മലയാള സിനിമ നല്‍കിയില്ലെന്നും വിനു കൂട്ടിച്ചേര്‍ത്തു. മാമുക്കോയ ടാക്‌സി വിളിച്ച് എറണാകുളത്ത് പോയി മരിക്കേണ്ടതായിരുന്നു. പലരുടെയും സിനിമയുടെ വിജയത്തില്‍ മാമുക്കോയയും ഉണ്ടായിരുന്നുവെന്ന് ഓര്‍ക്കാമായിരുന്നുവെന്നും വി.എം വിനു കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച 1.05-ന് സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം. സിനിമ- നാടക -സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരും ആരാധകരും നാട്ടുകാരുമെല്ലാം ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടെ ടൗണ്‍ഹാളില്‍ മാമുക്കോയക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. അതേസമയം മാമുക്കോയയുടെ സംസ്‌കാരം കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നടന്നു. വീട്ടില്‍ ഒന്‍പതര വരെ പൊതുദര്‍ശനത്തിന് വച്ചിരുന്നു. അരക്കിണര്‍ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്‌കാരത്തിന് ശേഷമാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. വീട്ടില്‍ പോലീസിന്റെ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയിരുന്നു. മാമുക്കോയയുടെ ആഗ്രഹപ്രകാരമാണ് കണ്ണംപറമ്പ് ഖബര്‍ സ്ഥാനില്‍ ഖബറടക്കിയത്.