കോഴിക്കോട്: മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് മാമുക്കോയയുടെ സംസ്‌കാരം കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടന്നു. വീട്ടിൽ ഒൻപതര വരെ പൊതുദർശനത്തിന് വച്ചിരുന്നു. അരക്കിണർ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്‌കാരത്തിന് ശേഷമാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. വീട്ടിൽ പൊലീസിന്റെ ഗാർഡ് ഓഫ് ഹോണർ നൽകിയിരുന്നു. മാമുക്കോയയുടെ ആഗ്രഹപ്രകാരമാണ് കണ്ണംപറമ്പ് ഖബർ സ്ഥാനിൽ ഖബറടക്കിയത്.
ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്. ഇന്നലെ രാത്രി വൈകിയും നിരവധി ആളുകളാണ് ഇഷ്ടതാരത്തിന് വിട നൽകാനായി വീട്ടിലേക്ക് എത്തിയത്. സിനിമ, നാടക സാസ്‌കാരിക രംഗത്തുള്ള പ്രമുഖരും കോഴിക്കോട്ടെ നാട്ടുകാരും മാമുക്കോയക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി ഒഴുകിയെത്തി.