ന്യൂഡൽഹി: ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. മകന്റെ പിറന്നാളിനോടനുബന്ധിച്ച് സമ്മാനങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. രോഹിണി സെക്ടർ-17-ൽ കുസും സിൻഹ(63), മകൾ പ്രിയ സെഹ്ഗൽ (34) എന്നിവരുടെ മൃതദേഹങ്ങളാണ് പോലീസ് കണ്ടെത്തിയത്. ഓഗസ്റ്റ് 28-ന് പേരക്കുട്ടിയുടെ പിറന്നാൾ ആഘോഷിക്കാൻ കുസും സിൻഹ മകളുടെ വീട്ടിലെത്തിയതായിരുന്നു. ആഘോഷത്തിനിടെ പ്രിയയും ഭർത്താവ് യോഗേഷും തമ്മിൽ സമ്മാനങ്ങളെച്ചൊല്ലി തർക്കമുണ്ടായി. തർക്കം പരിഹരിക്കാനായി കുസും മകളുടെ വീട്ടിൽ തങ്ങി.
ഫോണിൽ വിളിച്ചിട്ട് കിട്ടാതായപ്പോൾ കുസുമിന്റെ മകൻ മേഘ് സിൻഹ സഹോദരിയുടെ വീട്ടിലെത്തുകയായിരുന്നു. വാതിൽ പുറത്ത് നിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. വാതിലിൽ രക്തക്കറ കണ്ടതോടെ ഇയാൾ പൂട്ട് തകർത്ത് അകത്ത് കടന്നു. അകത്ത് അമ്മയും സഹോദരിയും രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. പോലീസ് ഉടൻ തന്നെ യോഗേഷിനെ അറസ്റ്റ് ചെയ്തു. കൃത്യം നടത്തിയ ശേഷം രക്ഷപെട്ട യോഗേഷിന്റെ രക്തം പുരണ്ട വസ്ത്രങ്ങളും കത്രികയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ക്രിമിനൽ ടീമും ഫോറൻസിക് സയൻസ് ലബോറട്ടറി ടീമും സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. യോഗേഷും പ്രിയയും വിവാഹിതരായിട്ട് 17 വര്‍ഷമായി.





























