പത്തനംതിട്ട : പതിനേഴുകാരിയെ പ്രണയം നടിച്ച് വശീകരിക്കുകയും, വിവാഹം കഴിക്കാമെന്ന് വാക്കുനൽകുകയും ചെയ്തശേഷം ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ഏനാദിമംഗലം മാരൂർ കണ്ടത്തിൽപറമ്പിൽ വീട്ടിൽ അജിത്ത്.അർ (21) ആണ് അടൂർ പോലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പെൺകുട്ടിയെ പ്രതി വശത്താക്കുകയായിരുന്നു. തുടർന്ന് ഈ ജനുവരി നാലിന് രാത്രി 11 മണിക്ക് പെൺകുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയിൽ അതിക്രമിച്ചുകയറി ലൈംഗിക പീഡനത്തിന് വിധേയയാക്കി. ഇത് മൊബൈലിൽ പകർത്തിയശേഷം, ചിത്രവും മറ്റും മോർഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്തു.
ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദേശപ്രകാരം അടൂർ പോലീസ് ഇൻസ്‌പെക്ടർ ടി.ഡി പ്രജീഷിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതിനെ തുടർന്നാണ് ഇന്നലെ രാത്രി ഇയാളെ അറസ്റ്റ് ചെയ്തത്. അടൂർ ഡി.വൈ.എസ്.പി അർ.ബിനുവിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർക്ക് പുറമെ എസ്ഐ മാരായ മനീഷ്, ബിജു ജേക്കബ്, സിപിഓ മാരായ സൂരജ്, റോബി, ശ്രീജിത്ത്, അനൂപ എന്നിവരും ഉണ്ടായിരുന്നത്.