കൊല്ലം : നമ്മളില്‍ ഭൂരിപക്ഷവും കൊവിഡ് രോഗ ഭീതിയിലൂടെ കടന്നുപോയി തിരിച്ചെത്തിയവരാണ്. എന്നാല്‍ ശാസ്താംകോട്ട സ്വദേശി ടൈറ്റസ് (52) കോവിഡിനെ തോല്‍പ്പിച്ച് തിരികെ എത്തിയിരിക്കുന്നത് മരണത്തോട് പൊരുതിയാണ്. ഒരാഴ്ചയോ രണ്ടാഴ്ചയോ അല്ല 72 ദിവസം നീണ്ട കോവിഡ് ചികിത്സ. അതില്‍ത്തന്നെ 43 ദിവസം വെന്റിലേറ്ററില്‍. 20 ദിവസം അബോധാവസ്ഥയില്‍.
കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വെല്ലുവിളിയായിരുന്നു. ടൈറ്റസിനെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ 32 ലക്ഷം രൂപയാണ് മെഡിക്കല്‍ കോളേജ് ചെലവിട്ടത്. ജൂലായ് ആറിനാണ് ശാസ്താംകോട്ട ആഞ്ഞിലിമൂട് ചന്തയിലെ മത്സ്യക്കച്ചവടക്കാരനായ പള്ളിശ്ശേരിക്കല്‍ സ്വദേശി ടൈറ്റസിന് കോവിഡ് സ്ഥിരീകരിച്ചത്. അന്നുതന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രോഗം മൂര്‍ച്ഛിച്ചതോടെ അരമണിക്കൂറിനുള്ളില്‍ ഐ.സി.യു.വിലേക്കും വെന്റിലേറ്ററിലേക്കും മാറ്റി. വിവിധ വകുപ്പുകളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ടൈറ്റസിന്റെ ചികിത്സാരീതികള്‍ ആവിഷ്‌കരിച്ചത്.
കോവിഡ് ബാധയെത്തുടര്‍ന്ന് ടൈറ്റസിന്റെ ആന്തരികാവയവങ്ങള്‍ പലതും പ്രവര്‍ത്തനക്ഷമമല്ലാതായിരുന്നു. വൃക്ക രോഗം കലശലായി. 30 തവണ വെന്റിലേറ്ററില്‍ത്തന്നെ ഡയാലിസിസ് ചെയ്തു. നിരന്തരം ഡയാലിസിസ് വേണ്ടിവന്നതിനാല്‍ ആറുലക്ഷം രൂപ ചെലവിട്ട് ഐ.സി.യു.വില്‍ത്തന്നെ ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിച്ചു. അങ്ങനെ. ഏഴുതവണ മരണ മുഖത്തു നിന്നാണ് ടൈറ്റസ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.