തൃശൂർ: എൽകെജി പഠന സമയത്തും അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്തും വിദ്യാർത്ഥിനിയെ ലൈംഗികമായി പീഠിപ്പിച്ച കേസിൽ യുവാവിനെ 75 വർഷം കഠിന തടവിനും 4,75,000 രൂപ പിഴയടക്കാനും തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചു. ചേർപ്പ് ചൊവ്വൂർ സ്വദേശി തണ്ടക്കാരൻ വീട്ടിൽ ശ്രീരാഗിനെ(25)യാണ് ജഡ്ജ് ജയ പ്രഭു പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ടുകൾ പ്രകാരം ശിക്ഷിച്ചത്. കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി കഞ്ചാവ് വലിക്കാൻ കൊടുത്ത് ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ 2024 ൽ ചേർപ്പ് പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിലാണ് വ്യാഴാഴ്ച ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജറാക്കുകയും ചെയ്തു. ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന വി എസ് വിനീഷ് ആണ് ആദ്യം അന്വേഷണം നടത്തിയത്. ഇൻസ്പെക്ടർ സി വി ലൈജുമോൻ തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. സബ് ഇൻസ്പെക്ടർ ഗിരീഷ്, സിപിഒ സിന്റി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എം സുനിത, അഡ്വ. ഋഷിചന്ദ് എന്നിവർ ഹാജരായി. സഹായികളായി എഎസ്ഐ വിജയശ്രീ, സിപിഒ അൻവർ എന്നിവരും പ്രവർത്തിച്ചു.