കോഴിക്കോട് : മാനാഞ്ചിറ മൈതാനം പകൽസമയത്ത് തുറക്കുന്നത് ഗുണകരമാകുമെന്ന് മേയർ ഡോ. ബീനാ ഫിലിപ്പ് പറഞ്ഞു. കുടുംബങ്ങൾ എപ്പോൾ എത്തിയാലും നല്ലതാണെന്നാണ് കരുതുന്നതെന്നും ഇക്കാര്യം ആലോചിക്കാമെന്നും മേയർ വ്യക്തമാക്കി. അധികം വൈകാതെ തന്നെ വൈകുന്നേരങ്ങളിൽ തുറന്നു നൽകുമെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു.
മാനാഞ്ചിറ മൈതാനം രാവിലെ പത്ത് മുതൽതന്നെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ പറ്റണം. കോർപ്പറേഷന്റെ തന്നെ ജീവനക്കാർക്കും കുടുംബശ്രീക്കാർക്കുമുൾപ്പെടെ തൊഴിലിന് സാധ്യതയുണ്ടാകും. തൊഴിലുറപ്പുകാരുടെ സേവനം പ്രയോജനപ്പെടുത്താനാകും. സ്പോർട്‌സ് കൗൺസിലിനു സമീപം ഒരു സംഘടനയുടെ നേതൃത്വത്തിൽ ടോയ്‌ലെറ്റ് ഒരുക്കാൻ പദ്ധതിയുണ്ട്. ഇത്തരത്തിൽ എല്ലാ കാര്യങ്ങളും പരിഗണിച്ചു വേണം തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ.
എഴുത്തുകാർക്കും ചിത്രകാരന്മാർക്കും പലതരം കലാകാരന്മാർക്കുമെല്ലാം ഒത്തുകൂടാനാകും മാനാഞ്ചിറ മൈതാനത്ത്. എല്ലാവർക്കും സൊറ പറഞ്ഞിരിക്കാനുള്ള ഇടമെന്ന രീതിയിൽ പകൽ സമയങ്ങളിലുൾപ്പെടെ മാനാഞ്ചിറ മാറുന്നത് നല്ലതാണെന്ന് മേയർ ഡോ. ബീനാ ഫിലിപ്പ് പറഞ്ഞു.
മാനാഞ്ചിറ മൈതാനം തുറക്കുമ്പോൾ പലതരം ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ നിക്ഷേപിക്കുമോയെന്ന ആശങ്കയും പല ഭാഗത്ത് നിന്നുമുണ്ട്. ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. കോവിഡിനെത്തുടർന്നാണ് വൈകീട്ടുള്ള തുറക്കൽ നിർത്തിയത്. ചില അറ്റകുറ്റപ്പണികളും നടത്തിയിരുന്നു. പുല്ല് വളർന്നിട്ടുണ്ടെങ്കിൽ അതുൾപ്പെടെ വൃത്തിയാക്കണം. അത് പൂർത്തിയായാൽ വൈകാതെതന്നെ വൈകീട്ട് തുറക്കാനാകും. മറ്റ് തടസ്സങ്ങളൊന്നുമില്ല.