റാന്നി: മന്ദിരം കുത്തുകല്ലുങ്കൽപടിയിൽ മാനസിക വിഭ്രാന്തിയിൽ ഗുരുദേവ ക്ഷേത്രത്തിൻ്റെ കാണിക്ക വഞ്ചിയിൽ കല്ലുപയോഗിച്ച് എറിഞ്ഞ ഇതര സംസ്ഥാനക്കാരനെ പോലീസ് പിടികൂടി. ഇയാളെ പിന്നീട് മല്ലപ്പള്ളിയിലെ ദിവ്യകാരുണ്യാശ്രമത്തിലേക്ക് മാറ്റി. കല്ലേറിൽ ഗുരുദേവക്ഷേത്രത്തിനു മുൻപിൽ സ്ഥാപിച്ചിരുന്ന സ്റ്റീൽ വഞ്ചിക്ക് കേടുപാടുണ്ടായി. ഇന്ന് ഉച്ചക്ക് 12.30 ന് ആയിരുന്നു ബ്ലോക്ക് പടിക്കും മന്ദിരം പടിക്കും ഇടയിലുളള കുത്തുകല്ലുങ്കൽപടിയിൽ നിന്നും മനസിക വിഭ്രാന്തിയുള്ള ഇതര സംസ്ഥാനക്കാരനെ പോലീസ് പിടികൂടിയത്. റോഡിൽ കൂടി നടന്നു വന്നയാൾ ആദ്യം ഇവിടുത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലുണ്ടായിരുന്ന യാത്രക്കാരിയുടെ നേരെ ആക്രമിക്കാന്‍ ചെന്നിരുന്നു.
സംഭവം കണ്ട നാട്ടുകാരനായ ഒരാളുടെ ഇടപെടലിനെ തുടർന്നാണ് ഇവര്‍ രക്ഷപെട്ടത്. തുടര്‍ന്ന് സമീപത്തെ ബേക്കറിയിലേക്ക് കയറാൻ തുടങ്ങിയ ഇയാളെ നാട്ടുകാര്‍ തടയുകയും ഉടൻ തന്നെ റോഡിൽകിടന്ന കല്ല് എടുത്ത് ഗുരുമന്ദിരത്തിൻ്റെ വഞ്ചിയിൽ എറിയുകയായിരുന്നു. കല്ല് എറിഞ്ഞ ശേഷം മുന്നോട്ട് പോയ ഇയാളെ നാട്ടുകാർ പിടികൂടി പോലീസിനെ ഏല്പിക്കുകയായിരുന്നു. പോലീസിൻ്റെ നിരീക്ഷണത്തിലാണ് മാനസിക വിഭ്രാന്തിയുള്ള ആളാണെന്ന് മനസിലായത്. തുടർന്ന് പോലീസ് സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട് ദിവ്യകാരുണ്യാശ്രമത്തിലേക്കു മാറ്റുകയായിരുന്നു. റാന്നി പോലീസ് സബ് ഇൻസ്പെക്ടർ അനിൽ കുമാർ, സി.പി.ഓമാരായ സോജു, സലാം, ബിജു എന്നിവർ ചേർന്നാണ് ഇതര സംസ്ഥാനക്കാരനെ മല്ലപ്പള്ളിയിലെ ദിവ്യകാരുണ്യാശ്രമത്തിലെത്തിച്ചത്.