പന്തളം : അച്ചൻകോവിലാറ്റിലെ വെള്ളം കരിങ്ങാലിപ്പാടത്തിന്റെ ഭാഗമായ വാളകത്തിനാൽ പുഞ്ചയിൽ കൃഷിക്കായി എത്തിക്കുന്നതിനുള്ള ജലസേചനപദ്ധതി പൂർത്തിയായിട്ടും തുറന്നുകൊടുത്തില്ല. ചാലിലെ മലിനജലം ഒഴുകിമാറുന്നതിനും സമീപപ്രദേശങ്ങളിലെ കിണറുകളിൽ ശുദ്ധജലമെത്തുന്നതിനും പ്രയോജനപ്പെടുന്ന തരത്തിലുള്ളതാണ് പദ്ധതി. അച്ചൻകോവിലാറ്റിൽ മങ്ങാരം ആലപ്പുഴഞ്ഞി പറമ്പിനോടുചേർന്ന് മോട്ടോർപ്പുര പണിത് വെള്ളം പമ്പുചെയ്ത് കൊട്ടയ്ക്കാട്ട് കിഴക്കേതിൽ ഭാഗത്തുള്ള മുട്ടാർ നീർച്ചാലിലേക്ക് വെള്ളമെത്തിക്കുന്നതാണ് പദ്ധതി.
മോട്ടോർപുരയ്ക്കും ഓടയ്ക്കും പ്രത്യേകതകളുണ്ട്. ആറ്റിലേക്കിറക്കി വളരെ ഉയരത്തിലാണ് മോട്ടോർപുര സ്ഥാപിക്കുന്നത്. വെള്ളം പമ്പുചെയ്യുന്ന സ്ഥലത്തേക്ക് എത്തിക്കാനായി ചെറിയതോട് വെട്ടിയിട്ടുണ്ട്. പമ്പുചെയ്യുന്നവെള്ളം ഭൂമിക്കടിയിലൂടെ ഓട പണിതാണ് മണികണ്ഠനാൽത്തറ-മുട്ടാർ റോഡുവരെ എത്തിക്കുന്നത്. ഇവിടെനിന്ന് റോഡ് മുറിച്ച് കലുങ്ക് പണിത് തുറന്ന ഓടയിലൂടെ നീർച്ചാലിലെത്തിക്കും. 35വർഷം മുമ്പ് കൊട്ടയ്ക്കാട്ട് കിഴക്കേതിൽ, തുരുത്തി പാടങ്ങൾക്ക് വെള്ളമെത്തിക്കുന്നതിനായി ഇതേസ്ഥലത്ത് മോട്ടോർപുരയും ഓടയും ഉണ്ടായിരുന്നു. ഇപ്പോൾ ഇതേസ്ഥലത്താണ് ഓട പണിതിട്ടുള്ളത്. പഴയ ഓട ഉണ്ടായിരുന്ന സ്ഥാനത്തുതന്നെയാണ് പഴയത് പൊളിച്ചുമാറ്റി പുതിയ ഓട പണിതത്. ചെറുകിട ജലസേചനവകുപ്പാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.