കൊൽക്കത്ത: മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തടസ്സപ്പെടുത്താൻ സ്ത്രീകളെ മറയാക്കുന്നതായി കരസേന വ്യക്തമാക്കി. പട്ടാളത്തെ സ്ത്രീകൾ വഴിയിൽ തടയുകയാണെന്നും ഇതിന്റെ മറവിൽ ആയുധങ്ങളുമായി കലാപകാരികൾ ലക്ഷ്യസ്ഥാനങ്ങളിലേക്ക് നീങ്ങുകയാണന്നും ദിമാപുർ ആസ്ഥാനമായുള്ള കരസേനയുടെ സ്പിയർ കോർ ആരോപിച്ചു. സ്ത്രീകൾ പട്ടാളക്കാരെ തടയുന്നതിന്റെയും പിന്നിൽ ആയുധങ്ങളുമായി മെയ്തെയ് തീവ്രവാദ സംഘടനകളുടെ പ്രവർത്തകർ നീങ്ങുന്നതിന്റെയും ദൃശ്യങ്ങൾ സേന പങ്കുവച്ചു. വംശീയ കലാപം നടക്കുന്ന മണിപ്പുരിൽ പട്ടാളത്തെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ടെങ്കിലും കലാപകാരികൾക്കെതിരെ സംയമനത്തിന്റെ പാതയാണ് സ്വീകരിക്കുന്നത്. തോക്കുകളും ബോംബുകളും പട്ടാളം പിടിച്ചെടുക്കുന്നുണ്ട്. ഇതിനിടെ തീവ്രവാദിസംഘടനകൾ എതിരാളികളുടെ ഗ്രാമങ്ങൾക്ക് തീയിടുന്നു. ആംബുലൻസിൽ വരെ ആയുധധാരികളായ കലാപകാരികൾ സഞ്ചരിക്കുന്നുണ്ടെന്നും പട്ടാളത്തിന്റെ നീക്കം സ്ത്രീകളെ ഉപയോഗിച്ച് തടയുകയാണെന്നുമാണ് സേനയുടെ ആരോപണം. ഇംഫാൽ താഴ്‍വരയിൽ മെയ്തെയ് സംഘടനകളാണ് ഇമമാരെ (അമ്മമാർ) ഉപയോഗിച്ചുള്ള പ്രതിരോധം തുടങ്ങിയത്.
3 ദിവസം മുൻപ് ഇംഫാൽ ഈസ്റ്റിലെ ഇഥാം ഗ്രാമത്തിൽ നിരോധിത മെയ്തെയ് ഭീകരസംഘടനയായ കെവൈകെഎലിന്റെ 12 പ്രവർത്തകരെ പട്ടാളത്തെ തടഞ്ഞുനിർത്തി സ്ത്രീകൾ ബലമായി മോചിപ്പിച്ചു. ആയിരത്തോളം വരുന്ന സ്ത്രീകൾ പട്ടാളത്തിനു നേരെ തിരിഞ്ഞതോടെ ആളപായം ഒഴിവാക്കുന്നതിനായി പട്ടാളം ബലപ്രയോഗം ഒഴിവാക്കി. 2015 ൽ ഡോഗ്ര റജിമെന്റിന്റെ വാഹനവ്യൂഹം ബോംബിട്ട് തകർത്ത് 18 സൈനികരെ കൊലപ്പെടുത്തിയ ഭീകര സംഘടനയാണ് കൈവൈകെഎൽ. അതേസമയം, മണിപ്പുരിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ജോലിയിൽ പ്രവേശിക്കണമെന്നും അല്ലാത്ത പക്ഷം ശമ്പളം നൽകില്ലെന്നും സർക്കാർ അറിയിച്ചു. കുക്കികൾക്കായി പ്രത്യേക സംസ്ഥാനം എന്ന ആവശ്യത്തെക്കുറിച്ച് അസം മുഖ്യമന്ത്രിയും ബിജെപി നേതൃത്വം നൽകുന്ന നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് (നേതാ) കൺവീനറുമായ ഹിമന്ദ ബിശ്വ ശർമ നിലപാട് വ്യക്തമാക്കണമെന്ന് വേൾഡ് കുക്കി-സോ ഇന്റലക്ച്വൽ കൗൺസിൽ ആവശ്യപ്പെട്ടു. വംശഹത്യയിൽ ഐക്യരാഷ്ട്രസംഘടന ഇടപെടണമെന്നും ആവശ്യപ്പെട്ടു.





























