പത്തനംതിട്ട : പാറ ഖനനം ചെയ്തതിന് ശേഷം ഉപേക്ഷിച്ച പാറക്കുളങ്ങള്‍ ജനങ്ങളുടെ ജീവന് ഭീഷണിയായിട്ടും സുരക്ഷ ഉറപ്പാക്കാന്‍ യാതൊരു നടപടിയുമില്ല. പാറപൊട്ടിച്ച് മാറ്റിയതിന് ശേഷം കുഴിമടയെന്ന പേരില്‍ ജില്ലയിലെ പാറമടകള്‍ പലതും ഉപേക്ഷിക്കപ്പെട്ടുകിടക്കുകയാണ്. ഭൂനിരപ്പിന് താഴെയുള്ള പാറ പൊട്ടിച്ചു മാറ്റുമ്പോള്‍ വലിയ കുഴികള്‍ രൂപപ്പെടും. ഇത്തരം കുഴികളില്‍ വലിയ തോതില്‍ ജലം സംഭരിക്കപ്പെടുന്നു. നീരുറവയായും മഴവെള്ളമായും ഈ കുഴികളില്‍ കാലങ്ങളായി കെട്ടികിടക്കുന്ന വെള്ളം പലരീതിയിലുള്ള ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഇത്തരം കുളങ്ങള്‍ ഉള്ളതെങ്കില്‍ മണ്ണിടിച്ചിലിനും പ്രകൃതി ദുരന്തങ്ങള്‍ക്കും കാരണമാകും.
അടുത്ത നാളിലാണ് പന്തളം കുരമ്പാല മാവരപ്പാറയില്‍ സുഹൃത്തുക്കളുമായി മാവരപ്പാറ പാറക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചത്. നാല്പത്തഞ്ച് വര്‍ഷം മുമ്പ് ആലപ്പുഴ, കൊല്ലം ജില്ലകളിലെ കടല്‍ഭിത്തി കെട്ടുവാനായി പാറ പൊട്ടിച്ച് മാറ്റിയതിനെ തുടര്‍ന്ന് രൂപപ്പെട്ടതാണ് ഈ പാറക്കുളം. ഇതാണ് ഒരു യുവാവിന്റെ ജീവനെടുത്തത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ എഴുപേരാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പാറക്കുളത്തില്‍ വീണ് മരിച്ചത്. ഇത്തരം സ്ഥലങ്ങള്‍ കാണാന്‍ മനോഹരമെങ്കിലും അപകടങ്ങള്‍ പതിയിരിക്കുന്ന കയങ്ങള്‍ ഈ പാറക്കുളങ്ങളില്‍ ഉണ്ടാകും. ഇത് സംബന്ധിച്ച് നാട്ടുകാര്‍ മുന്നറിയിപ്പ് കൊടുത്താലും ഇത് അവഗണിച്ചുകൊണ്ടാണ് പലരും മരണത്തിലേക്ക് എടുത്തുചാടുന്നത്.
മല്ലപ്പളിയിലെ പാടിമണ്ണിലും 2025 ല്‍ സോനു ബാബു എന്ന യുവാവ് പാറക്കുളത്തില്‍ വീണ് മരിച്ചിരുന്നു. പാറക്കുളങ്ങളില്‍ ഇറങ്ങരുത് എന്ന് ഫയര്‍ ഫോഴ്സ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും പലരും ഈ മുന്നറിയിപ്പുകള്‍ അവഗണിക്കുകയാണ്. സോഷ്യല്‍ മീഡിയകളില്‍ റീലുകള്‍ നിറയ്ക്കുവാനാണ് ഇത്തരം സ്ഥലങ്ങള്‍ തേടി യുവാക്കള്‍ യാത്ര ചെയ്യുന്നത്. ഉയരം കൂടിയ പാറയുടെ മുകളില്‍ കയറി ചിത്രങ്ങള്‍ പകര്‍ത്തുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു.





























