ചങ്ങനാശേരി : സിറോ മലബാര്‍ സഭ സീനിയര്‍ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോസഫ് പൗവത്തിലിന്റെ കബറടക്കം സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടത്തും. അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുന്നവര്‍ പൂക്കള്‍, ബൊക്കെ എന്നിവ പൂര്‍ണമായി ഒഴിവാക്കണമെന്ന് അതിരൂപത കേന്ദ്രത്തില്‍ നിന്ന് അറിയിച്ചു. ആവശ്യമെങ്കില്‍ കച്ച സമര്‍പ്പിക്കാം.
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം നാളെ രാവിലെ അതിരൂപതാ ആസ്ഥാനത്തെ ചാപ്പലില്‍ എത്തിക്കും. കബറടക്കത്തിന്റെ ഒന്നാം ഘട്ട ശുശ്രൂഷയ്ക്കു ശേഷം സെന്റ് മേരീസ് മെത്രാപ്പൊലീത്തന്‍ പള്ളിയിലേക്കു വിലാപയാത്രയായി കൊണ്ടുപോകും. 22നു രാവിലെ 10നു കുര്‍ബാനയെത്തുടര്‍ന്നു കബറടക്ക ശുശ്രൂഷ നടക്കും. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. അതിരൂപതയിലെ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ ആറിന് ഭൗതിക ശരീരം ചങ്ങനാശേരി ആര്‍ച്ച്‌ബിഷപ് ഹൗസില്‍ എത്തിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം രാവിലെ ഒന്‍പതോടെ ഭൗതിക ശരീരം വിലാപയാത്രയായി സെന്റ് മേരീസ് മെത്രാപൊലീത്തന്‍ പള്ളിയില്‍ കൊണ്ടുവരും. ഇവിടെ പൊതുദര്‍ശനത്തിന് അവസരമുണ്ടാകും. ബുധനാഴ്ച രാവിലെ ഒന്‍പതിന് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. പത്തിന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെയാകും ശുശ്രൂഷകള്‍ നടക്കുക.
സഭാവിജ്ഞാനത്തിലെ പാണ്ഡിത്യത്താലും നിലപാടുകളുടെ മൂര്‍ച്ചയാലും ശ്രദ്ധേയനായിരുന്നു മാര്‍ ജോസഫ് പൗവത്തില്‍. ആര്‍ച്ച് ബിഷപ് ഇമെരിറ്റസായ അദ്ദേഹം ചങ്ങനാശേരി ആര്‍ച്ച് ബിഷപ്സ് ഹൗസില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ബനഡിക്‌ട് മാര്‍പാപ്പ ‘സഭയുടെ കിരീടം’ എന്നു വിശേഷിപ്പിച്ച പൗവത്തിലിന്റെ കാലത്താണ് സിറോ മലബാര്‍ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കാനും തനത് ആരാധനാക്രമം പുനരുദ്ധരിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നതും വിദ്യാഭ്യാസ വിഷയങ്ങളില്‍ മൂര്‍ച്ചയേറിയ നിലപാടുകള്‍ കേരളത്തില്‍ മുഴങ്ങിയതും. സഭ വിശ്വാസ, രാഷ്ട്രീയ വെല്ലുവിളികള്‍ നേരിട്ട കാലത്തെ മുന്നണിപ്പോരാളിയായിരുന്നു. ആരാധനാക്രമ പരിഷ്‌കരണം, സാശ്രയ വിദ്യാഭ്യാസം എന്നിവയില്‍ കര്‍ക്കശ നിലപാടെടുത്തു. കര്‍ഷകര്‍ക്കായി നിലകൊണ്ടു. പീരുമേട്, കുട്ടനാട്, മലനാട് വികസന സമിതികള്‍ക്ക് രൂപം നല്‍കി.
യുവാക്കള്‍ക്കായി രൂപീകരിച്ച യുവദീപ്തി പിന്നീട് കെസിവൈഎം ആയി വളര്‍ന്നു. ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ദീര്‍ഘകാല സുഹൃത്തായിരുന്ന അദ്ദേഹം അഞ്ചു മാര്‍പാപ്പമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. സിറോ മലബാര്‍ സഭയില്‍ മാര്‍പാപ്പ അഭിഷേകം ചെയ്ത ആദ്യ ബിഷപ്പായിരുന്നു മാര്‍ ജോസഫ് പൗവത്തില്‍. ചങ്ങനാശേരി അതിരൂപതയില്‍ നിന്നു വിഭജിച്ച് 1977ല്‍ രൂപീകൃതമായ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാന്‍ മാര്‍ ജോസഫ് പവ്വത്തിലായിരുന്നു. തുടര്‍ന്നുള്ള എട്ടുവര്‍ഷക്കാലം 1985 വരെ രൂപതയെ മാര്‍ ജോസഫ് പവ്വത്തില്‍ നയിച്ചു. കന്യാകുമാരി മുതല്‍ ഏറ്റുമാനൂര്‍ വരെയും ആലപ്പുഴ മുതല്‍ രാമക്കല്‍മേടു വരെയും ചങ്ങനാശേരി അതിരൂപത വിസ്തൃതമായിരുന്ന കാലത്താണ് 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായത്. മാര്‍ ജോസഫ് പവ്വത്തിലിന്റെ കാലത്ത് ആത്മീയ, ഭൗതിക മേഖലകളില്‍ രൂപത വന്‍ വളര്‍ച്ചയാണ് കൈവരിച്ചത്. പിന്നീട് ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി പവ്വത്തില്‍ നിയമിതനായി.
വായനയിലും ചിന്തയിലും ധ്യാനത്തിലും നിന്നു സ്വായത്തമാക്കുന്ന ബൗദ്ധിക ജ്ഞാനവും ആത്മീയ ഉണര്‍വുമാണ് മാര്‍ ജോസഫ് പവ്വത്തില്‍ എന്ന പണ്ഡിതനായ ആചാര്യനില്‍നിന്നു ലോകം കേട്ടതും പഠിച്ചതും. അക്ഷരങ്ങളെ ഇത്രയേറെ ആഴത്തില്‍ വായിച്ചവര്‍ അധികമേറെയുണ്ടാവില്ല. വിശ്രമ ജീവിതത്തിലും വായനയ്ക്കും എഴുത്തിനും കുറവുണ്ടായിരുന്നില്ല. പത്തിലേറെ ദിനപത്രങ്ങള്‍ മുടങ്ങാതെ അദ്ദേഹം വായിച്ചിരുന്നു. പത്രവായന എന്നു പറഞ്ഞാല്‍ പോര മനനം ചെയ്യുന്ന സാമൂഹിക പഠനം എന്നുതന്നെ പറയണം. വായനയ്ക്കൊപ്പം ആശയങ്ങള്‍ക്ക് അടിവരയിട്ടും കോളങ്ങളില്‍ കള്ളികള്‍ തിരിച്ചും വാര്‍ത്തകളെ ആഴത്തില്‍ അപഗ്രഥിക്കുകയും പത്രക്കട്ടിംഗുകള്‍ ഫയലുകളിലാക്കി സൂക്ഷിക്കുകയും ചെയ്തിരുന്നു.
മേശപ്പുറവും അലമാരകളും നിറയെ പുസ്തകങ്ങളും ആനുകാലികങ്ങളും. നൂറിലേറെ വാരികകളും ബുള്ളറ്റിനുകളും ഓരോ ആഴ്ചയിലും അദ്ദേഹം വായിച്ചിരുന്നു. തിരുത്തലിനും ശരിവയ്ക്കലിനും പുനര്‍വിചിന്തനത്തിനും എന്നോണം മേശപ്പുറത്ത് മഷിനിറച്ച പേനകളും കൂര്‍പ്പിച്ച പെന്‍സിലുകളുമുണ്ടായിരുന്നു. അനുകൂലിക്കുന്നവയെ മാത്രമല്ല, ആശയപരമായി ഒരിക്കലും യോജിക്കാത്ത പ്രത്യയശാസ്ത്രങ്ങളും അദ്ദേഹം വായിച്ചിരുന്നു. അവശ്യസാഹചര്യങ്ങളില്‍ അതിലെ നെല്ലും പതിരും വേര്‍തിരിച്ചു സഭാത്മകമായ കാഴ്ചപ്പാടോടെ ലേഖനങ്ങളും കുറിപ്പുകളും തയാറാക്കി. ഇമ്ബമേറിയ ശബ്ദത്തിലൂടെ പുറത്തുവന്ന ആശയങ്ങള്‍, വിരലുകള്‍ അടയാളപ്പെടുത്തിയ വാചകങ്ങള്‍ അവയുടെ കനവും കരുത്തും ആരെയും ശിരസു കുനിപ്പിക്കുന്നവയായിരുന്നു.
മാര്‍ ജോസഫ് പവ്വത്തിലിന്റെ പ്രതികരണങ്ങളും നിലപാടുകളും കുറിപ്പുകളും ചിലരെയൊക്കെ അതിശയിപ്പിക്കുകയും അസ്വസ്ഥതപ്പെടുത്തുകയും ചെയ്തിട്ടുണ്ടാകും. അനേകായിരങ്ങളുടെ കണ്ണുകളും കാതുകളും ശ്രദ്ധിക്കുന്ന ആ വലിയ വ്യക്തിത്വത്തിന്റെ വാക്കുകള്‍ക്കും അക്ഷരങ്ങള്‍ക്കും എന്നും കരുത്തും കാതലും മൂര്‍ച്ചയുമുണ്ടായിരുന്നു. കാലത്തിനുള്ള പ്രബോധനവും അനേകര്‍ക്കുള്ള സന്ദേശവുമായിരുന്നു ആ ശബ്ദവും അക്ഷരങ്ങളും.