കോഴഞ്ചേരി: നിരന്തരമുണ്ടാകുന്ന വൈദ്യുതി തടസം നെടുംപ്രയാർ, മാരാമൺ പ്രദേശത്തെ ജനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആരോപണം. മാസങ്ങളായി തുടരുന്ന പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വൈദ്യുതി തടസം മാരാമൺ – നെടുംപ്രയാർ ഭാഗത്തു നിത്യ സംഭവമാണ്. വെള്ളി പകൽ 12.30 ന് പോയ വൈദ്യുതി വൈകുന്നേരം 6 കഴിഞ്ഞാണു വന്നത്. ഒരു മുന്നറിയിപ്പുമില്ലാതെ ദിവസേന ഇവിടെ വൈദ്യുതി തടസം ഉണ്ടാകുന്നത് പതിവാണ്. ചില ദിവസങ്ങളിൽ 6 പ്രാവിശ്യത്തിലധികം വൈദ്യുതി മുടങ്ങും. നിരവധി പരാതികളുണ്ടായിട്ടും ഇതിന് ശാശ്വതമായ പരിഹാരം കാണാൻ ഇതുവരെ കെഎസ്ഇബിക്ക് ആയിട്ടില്ല. ആഴ്ചയിലെ മിക്ക ദിവസങ്ങളിലും ഈ പ്രദേശത്തു വൈദ്യുതി തടസം ഉണ്ടാകുന്നത് പതിവാണ്.
കഴിഞ്ഞ മാരാമൺ കൺവെൻഷൻ സമയത്തു കൺവൻഷൻ നഗറിലേക്കുള്ള വൈദ്യുതി പല തവണ മുടങ്ങിയതിൽ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. മാരാമൺ ഭാഗത്തു നിലവിലുള്ള ട്രാൻസ്ഫോർമറിനു ലോഡ് താങ്ങാൻ കഴിയാതെ വന്നത് മൂലമാണ് ഇത് സംഭവിക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. വൈദ്യുതി തടസം ഒഴിവാക്കാനും ഭാവിയിൽ കൺവെൻഷന്റെ സുഖകരമായ നടത്തിപ്പിനു വേണ്ടിയും കൺവെൻഷൻ നഗറിന് വേണ്ടി മാത്രം ഒരു ട്രാൻസ്ഫോർമർ അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷൻ മെമ്പർ സാറാ തോമസ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുകയും വിഷയത്തിന് ഉടൻ പരിഹാരം കാണാൻ വകുപ്പ് മന്ത്രി നിർദ്ദേശവും നൽകിയിരുന്നു. എന്നിട്ടും ഈ ഭാഗത്തെ നിരന്തര വൈദ്യുതി തടസം ഒഴിവാക്കാൻ ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. ഈ പ്രദേശത്തു നിരന്തരമുണ്ടാകുന്ന വൈദ്യുതി തടസത്തിന് ശാശ്വത പരിഹാരം കാണണം എന്നാവശ്യപ്പെട്ട് പത്തനംതിട്ടയിൽ നടന്ന നവകേരള സദസിൽ പരാതി ലഭിക്കുകയും അത് വൈദ്യുതി വകുപ്പിന് കൈമാറുകയും ചെയ്‌തെങ്കിലും വൈദ്യുതി തടസം ഇപ്പോഴും തുടരുകയാണ്.