കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ പരീക്ഷാ കൺട്രോളർക്ക് കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ താക്കീത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ മാർക്ക് ലിസ്റ്റ് തെറ്റായി പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നടപടി. എൻഐസി സോഫ്റ്റ്‍വെയറിലെ പിഴവെന്ന് ബോധ്യപ്പെട്ടിട്ടും തിരുത്താൻ നടപടിയുണ്ടായില്ലെന്നും ഈ കാലതാമസം അനാവശ്യ വിവാദങ്ങൾ കത്തിപ്പടരാൻ ഇടയാക്കിയെന്നും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. കോളജിന്റെ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തെറ്റായ ധാരണ ഉണ്ടാക്കാനും ഇത് ഇടയാക്കി.
പരീക്ഷാ കൺട്രോളറുടെ ചുമതല വഹിക്കുന്ന അധ്യാപകന്റെ ഭാഗത്തു നിന്നുണ്ടായ വിവാദങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പിനേയും കോളേജിനേയും അപകീർത്തിപ്പെടുത്തിയെന്നും ഉത്തരവിൽ പറയുന്നു. പരീക്ഷാ കൺട്രോളർ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കേണ്ടിയിരുന്നുവെന്നും ഉത്തരവിൽ അഭിപ്രായപ്പെടുന്നു. ഭാവിയിൽ സമാന പിഴവ് ആവർത്തിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നുമാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കർശനമായ താക്കീത് നൽകിയിരിക്കുന്നത്. പിഎം ആർഷോയുടെ പരാതിയിൽ കോളജ് പ്രിൻസിപ്പൽ, വകുപ്പ് മേധാവി അടക്കമുളളവർക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു.