പത്തനംതിട്ട : കോവിഡ് ബാധിച്ച് മരിച്ച മാര്‍ത്തോമ്മ സഭാ വൈദികന്റെ സംസ്‌കാരം ഡിവൈഎഫ്ഐ നടത്തിയെന്ന് ചിത്രം സഹിതം സിപിഎം മുഖപത്രം. സംഭവം വ്യാജമാണെന്ന് മാര്‍ത്തോമ്മ സഭ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. മലങ്കര മാര്‍ത്തോമ്മ സഭയിലെ മുതിര്‍ന്ന വൈദികന്‍ റവ. കെ.എം ഐസക്കിന്റെ സംസ്‌കാരം ഡിവൈഎഫ്ഐ വള്ളിക്കോട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയെന്നായിരുന്നു വാര്‍ത്ത. ജില്ലാ കമ്മറ്റിയംഗം സി സുമേഷ്, മേഖലാ കമ്മറ്റി അംഗങ്ങളായ സിനീഷ്, അര്‍ജുന്‍, വിജയ്, എന്നിവരുടെ നേതൃത്വത്തിലാണ് സംസ്‌കാരം നടത്തിയതെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഇക്കാര്യം പാടേ നിഷേധിച്ചുകൊണ്ടാണ് മാര്‍ത്തോമ്മ സഭാ സെക്രട്ടറി റവ. കെ.ജി ജോസഫ് പ്രസ്താവന നല്‍കിയിരിക്കുന്നത്.
റവ. കെ.എം ഐസക്ക് രോഗാവസ്ഥയില്‍ തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആണെന്ന് ഇടവക വികാരി റവ. ഏബ്രഹാം തോമസ് അറിയിച്ചത് മുതല്‍ മെത്രാപ്പൊലീത്ത തിരുമേനി കാര്യങ്ങള്‍ അന്വേഷിക്കുകയും സഭാ സെക്രട്ടറി എന്ന നിലയില്‍ അച്ചന്റെ ചികിത്സയും ആരോഗ്യവും സംബന്ധിച്ച വിവരങ്ങള്‍ തിരുമേനിയെ അറിയിക്കുകയും ചെയ്തിരുന്നുവെന്ന് പത്രക്കുറുപ്പില്‍ സഭാ സെക്രട്ടറി പറയുന്നു.
മെയ് 13 ന് രാവിലെ അച്ചന്റെ മരണവാര്‍ത്തയറിഞ്ഞ് ആശുപത്രിയില്‍ എത്തി കാര്യങ്ങള്‍ വിലയിരുത്തി. അതിന് ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ വെച്ചിട്ടാണ് ഉച്ചകഴിഞ്ഞ് തിരികെ വന്നത്. മുഴുവന്‍ ബില്ലുകളും സഭാ ഓഫീസില്‍ നിന്നും കൊടുക്കുകയും സംസ്‌ക്കാരത്തിനായുള്ള ക്രമീകരണങ്ങള്‍ ഡിഎംഓ അടക്കമുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആലോചിക്കുകയും ക്രമീകരിക്കുകയും ചെയ്തു. ലോക്ക് ഡൗണിന്റയും മറ്റു പരിമിതികളുടെയും പശ്ചാതലത്തില്‍ കോവിഡ് പ്രൊട്ടോക്കോള്‍ പ്രകാരമാണ് പതിനഞ്ചാം തീയതി സംസ്‌കാരം ഏറ്റവും യോഗ്യമായി നടന്നതെന്നും സഭാ സെക്രട്ടറി പറയുന്നു.
ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെയും ഡോ.ഏബ്രഹാം മാര്‍ പൗലോസ് തിരുമേനിയുടെയും സഭാ സെക്രട്ടറി, മറ്റ് വൈദികര്‍ എന്നിവരുടെയും സാന്നിധ്യത്തിലാണ് സഭയും കുടുംബവും ദേവാലയത്തില്‍ വെച്ച് സംസ്‌കാര ശുശ്രൂഷ നടത്തിയത്.
ഇതിന്റെ ശേഷം യാഥാര്‍ഥ്യം മറച്ചു കൊണ്ട് ഒരു രാഷ്ട്രിയ പാര്‍ട്ടിയുടെ യുവജന സംഘടന തങ്ങളുടെ നേതൃത്വത്തിലാണ് സംസ്‌കാരം നടത്തിയത് എന്ന വാര്‍ത്ത ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ചതു തികച്ചും ഖേദകരമായ പ്രവര്‍ത്തിയാണ്. നാം ഇന്ന് അഭിമുഖീകരിക്കുന്ന ഈ മഹാവ്യാധിയെ വ്യത്യസ്തതകള്‍ക്ക് അതീതമായി ചേര്‍ന്ന് നിന്ന് കൊണ്ട് അതിജീവിക്കാന്‍ ശ്രമിക്കുകയും പരസ്പരം കൈത്താങ്ങുമായി മുന്‍പോട്ടു നീങ്ങുമ്പോള്‍ തെറ്റിധാരണാജനകമായ വ്യാജ അവകാശവാദം പ്രചരിപ്പിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനവും വേദനാജനകവുമാണ് എന്ന് സഭാ സെക്രട്ടറി പറയുന്നു.