കുവൈത്ത് സിറ്റി : സ്വദേശികളുടെയും വിദേശികളുടെയും മൊബൈൽ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും ഹാക്ക് ചെയ്ത് വൻ സൈബർ തട്ടിപ്പ്. സംഭവത്തിൽ പ്രതികളെ കുവൈത്ത് സുരക്ഷാ വിഭാഗം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഒരു കുവൈത്ത് പൗരനെയും സിറിയൻ സ്വദേശിയായ പ്രവാസിയെയും പോലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇരകളുടെ ഫോണുകൾ ദൂരെ നിന്ന് നിയന്ത്രിക്കുകയും ബാങ്കിങ് വിവരങ്ങളും ഒടിപി സന്ദേശങ്ങളും ചോർത്തി പണം തട്ടിയെടുക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര ഹാക്കിങ് ശൃംഖലയിലെ പ്രധാനികളാണ് ഇവരെന്ന് സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. ലോക്കൽ നമ്പറുകളിൽ നിന്ന് വന്ന വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ തങ്ങളുടെ അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെട്ടതായി കാണിച്ച് നിരവധി സ്വദേശികളും പ്രവാസികളും നൽകിയ പരാതിയിലാണ് സൈബർ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചത്.
ലിങ്കിൽ ക്ലിക്ക് ചെയ്ത ഭൂരിഭാഗം പേരും ഒടിപി നമ്പറുകൾ ആർക്കും കൈമാറിയിരുന്നില്ലെങ്കിലും അക്കൗണ്ടിൽ നിന്ന് അനധികൃതമായി പണം പിൻവലിക്കപ്പെടുകയായിരുന്നു. ലിങ്കുകളോടൊപ്പം ഫോണുകളിലേക്ക് കടത്തിവിട്ട മാരകമായ മാൽവെയറുകളാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇരകൾ തങ്ങളുടെ ബാങ്കിങ് ആപ്ലിക്കേഷനുകൾ തുറക്കുന്ന സമയം ഹാക്കർമാർ രഹസ്യവിവരങ്ങൾ തത്സമയം ചോർത്തുകയും പണം തട്ടിയെടുക്കുകയുമായിരുന്നു.





























