കോഴിക്കോട് : കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്ക നിർമ്മാണത്തിനിടെ വീട്ടിലുണ്ടായ വന്‍ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ. വീട് വാടകയ്ക്ക് എടുത്ത മുണ്ടിക്കൽ താഴം സ്വദേശി വിഷ്ണുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രി ഉണ്ടായ പൊട്ടിത്തെറിയിൽ ഇയാളുടെ സഹോദരനും ബന്ധുവും മരിച്ചിരുന്നു. രണ്ടുപേർ ചികിത്സയിൽ തുടരുകയാണ്. ഇന്നലെ രാത്രി 9 അരയോടെയാണ്കുന്ദമംഗലം താഴെ കുരിക്കത്തൂരിൽ നാടിനെ നടുക്കിയ പൊട്ടിത്തെറി ഉണ്ടായത്. മാസങ്ങൾക്ക് മുൻപാണ് മുണ്ടിക്കൽ താഴം സ്വദേശി വിഷ്ണുവാണ് ഇവിടെ വീട് വാടകയ്ക്ക് എടുത്തത്. ഇയാളും ഭാര്യയും ഉൾപ്പെടെ 5 പേർ അപകട സമയം വീട്ടിലുണ്ടായിരുന്നു. അനധീകൃതമായി വലിയ തോതിൽ വീട്ടിൽ സ്‌ഫോടക വസ്‌തുക്കൾ സൂക്ഷിച്ചിരുന്നു. വിഷുവിന് മുന്നോടിയായുള്ള പടക്ക നിർമ്മാണ പ്രവർത്തിക്ക്
ലൈസൻസ് ഉൾപ്പെടെ യാതൊരുവിധ അനുമതികളും ഉണ്ടായിരുന്നില്ല. പൊട്ടിത്തെറി എങ്ങനെ ഉണ്ടായി, ഇത്രയധികം വെടിമരുന്നുകളും സ്ഫോടക വസ്തുക്കളും ഇവർക്ക് എങ്ങനെ ലഭിച്ചു തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.





























