തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിലെ കൂട്ട തോൽവി വീണ്ടും ചർച്ചയാകുന്നു. സാങ്കേതിക സർവകലാശാല ഫൈനൽ ബി ടെക് ഫലം പുറത്തുവന്നപ്പോൾ 26 കോളജുകൾക്ക് 25 ശതമാനം വിദ്യാർത്ഥികളെ പോലും ജയിപ്പിക്കാനായില്ല. ആകെ വിജയശതമാനം കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് ശതമാനം കുറഞ്ഞു. കെടിയു ഫൈനൽ ബി ടെക്ക് ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളജുകളുടെ നിലവാരമാണ് വീണ്ടും ചർച്ചയാവുന്നത്. സർവകലാശാലക്ക് കീഴിലെ128 കോളജുകളിൽ 26 എണ്ണത്തിലും വിജയശതമാനം 25 ശതമാനത്തിൽ താഴെ മാത്രമാണ്. ഒരു കോളജിൽ ഒരൊറ്റ വിദ്യാർത്ഥി പോലും പാസായില്ല. 28 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ആറ് കോളജുകളുടെ വിജയം പത്ത് ശതമാനത്തിൽ താഴെയാണ്.
ഒമ്പത് കോളജുകളുടെ വിജയം 15 ശതമാനത്തിൽ താഴെയാണ്. മികച്ച വിജയം നേടിയത് ചുരുക്കം കോളജുകൾ മാത്രമാണ്. രണ്ട് കോളജുകളിൽ മാത്രമാണ് പാസ് പെർസെന്റേജ് 80ന് മുകളിൽ എത്തിയത്. 70 ശതമാനത്തിൽ കൂടുതൽ കുട്ടികളെ ജയിപ്പിക്കാനായത് 15 കോളജുകൾക്ക് മാത്രമാണ്. കഴിഞ്ഞ വർഷം 56 ശതമാനമായിരുന്നു വിജയം. കഴിഞ്ഞ വർഷം പാസ് പെർസന്‍റേജ് 80ന് മുകളിലുള്ള ഏഴ് കോളജുകളുണ്ടായിരുന്നു. 14 കോളജുകൾക്ക് 70 ശതമാനത്തിന് മുകളിലും 26 കോളജുകൾക്ക് 60 ശതമാനത്തിനും മുകളിൽ ജയമുണ്ടായിരുന്നു. ഫലം പുറത്തുവന്നതോടെ സംസ്ഥാനത്തെ ബി ടെക്ക് പഠനനിലവാരത്തിൽ വിലയിരുത്തലുകൾ വേണണെന്ന അഭിപ്രായം വിദ്യാഭ്യാസ വിദഗ്ദർ ഉന്നയിക്കുന്നുണ്ട്.